road
തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ് പൂർണമായും തകർന്ന നിലയിൽ

തൊടുപുഴ: കാരിക്കോടുള്ള തൊടുപുഴ ജില്ലാ ആശുപത്രിയിലെ റോഡിന്റെ സ്ഥിതി വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയേക്കാൾ കഷ്ടമാണ്. തകർന്ന് തരിപ്പണമായ ഈ റോഡിലൂടെ അത്യാസന്ന നിലയിലുള്ള രോഗിയുമായി ജില്ലാ ആശുപത്രിയിലെത്തുമ്പോഴേക്കും ഉള്ള ജീവൻ പോയിട്ടുണ്ടാകും. ഒരു അസുഖവുമില്ലാത്തവരാണെങ്കിൽ തിരികെ പോകുമ്പോൾ നടുവ് വേദന ഉറപ്പ്. തൊടുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി നിർദ്ധന രോഗികൾ ദിവസവും ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയിലേക്കുള്ള പാതയുടെ അവസ്ഥയാണിത്. അപകടത്തിൽ പരിക്കേറ്റവരടക്കമുള്ല രോഗികളുമായി ദിവസവും നിരവധി ആംബുലൻസുകൾ സഞ്ചരിക്കുന്ന വഴിയാണിത്. കൂടാതെ കൊവിഡ് വാക്‌സിനേഷൻ സെന്റർ പ്രവർത്തിക്കുന്നതും ഈ ആശുപത്രിയിലാണ്. മങ്ങാട്ടുകവല- കാരിക്കോട് റോഡിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് 100 മീറ്ററിൽ താഴെ മാത്രമാണ് ഈ പാതയുടെ ദൂരം. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഒരു അറ്റകുറ്റപണിയും ചെയ്യാതായതോടെ പൂർണമായും തകർന്ന് കാൽനടയാത്ര പോലും സാദ്ധ്യമല്ലാതായി. കുഴികളിൽ ചാടാതെ നടന്നുപോലും പോകാനാകില്ല. റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ടൈൽ പാകിയ ഭാഗത്ത് വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പിന്നെയങ്ങോട്ട് ഗട്ടറുകളുടെ കൂമ്പാരമാണ്. പലതവണ ഇരുചക്രവാഹനയാത്രികർ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടപ്പെട്ട് വീണ് പരിക്കേറ്റിട്ടുണ്ട്. ആശുപത്രി പരിസരത്ത് നിന്നുള്ള മഴവെള്ളമടക്കമുള്ള ഒഴുകാൻ ഓടയില്ലാത്ത് റോഡ് തകരാൻ ഒരു കാരണമാണ്. മുകൾ ഭാഗത്ത് കുത്തിയൊലിച്ചെത്തുന്ന വെള്ളം ചെരിഞ്ഞ് കിടക്കുന്ന റോഡിൽ കുത്തിയൊലിച്ചൊഴുകിയാണ് ടാർ ഇളകിപോകുന്നത്.


ഇടുങ്ങിയ റോഡ് കുരുക്കിനും കാരണം

വളരെ ഇടുങ്ങിയ റോഡായതിനാൽ ഇരുവശങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റോഡരികിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇതുവഴിയെത്തുന്ന ആംബുലൻസുകൾക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. അതുപോലെ കാരിക്കോട് ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് പ്രധാന റോഡിൽ നിന്ന് ആശുപത്രി റോഡിലേക്ക് പ്രവേശിക്കുന്നതിന് തിരിഞ്ഞു കയറാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. റോഡിന്റെ സമീപത്ത് നിൽക്കുന്ന കരിങ്കൽ കെട്ടാണ് തടസം. ഇവിടെ ചെറിയ വളവ് കൂടിയുള്ളതിനാൽ പലപ്പോഴും അപകടങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്.

'താലൂക്ക് ആശുപത്രിയായിരുന്നപ്പോൾ നഗരസഭയുടെ കീഴിലായിരുന്നു ഈ റോഡ്. എന്നാൽ ജില്ലാ ആശുപത്രിയാക്കിയതോടെ ഇപ്പോൾ ജില്ലാ പഞ്ചായത്തിനാണ് റോഡിന്റെ ചുമതല. റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കുന്നതിന് ജില്ലാ കളക്ടർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും കത്ത് നൽകിയിട്ടുണ്ട്."

-തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ്

'നേരത്തെ ഈ റോഡിനായി 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. ആദ്യം ആറ് മീറ്റർ വീതിയില്ലെന്ന സാങ്കേതിക തടസങ്ങൾ കാരണം പണികൾ നടന്നില്ല. പിന്നീട് വിഷയം പരിഹരിച്ച് ടെണ്ടർ വിളിച്ചെങ്കിലും കരാറുകാർ ആരും പണി ഏറ്റെടുക്കാൻ തയ്യാറായില്ല. വീണ്ടും പണം അനുവദിച്ച് എത്രയും വേഗം കരാരുകാരനെ കണ്ടെത്തി പണി ആരംഭിക്കാനാണ് ശ്രമം."

-ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്