 
കട്ടപ്പന: തകർന്ന് തരിപ്പണമായി മാറിയ രണ്ട് റോഡുകൾ നന്നാക്കാൻ പഞ്ചായത്തിനും കരാറുകാരനും വിമുഖത. പ്രതിഷേധമറിയിച്ച് നാട്ടുകാർ ശവപ്പെട്ടി ചുമന്നത് കിലോമീറ്ററുകൾ.
കാഞ്ചിയാർ പള്ളിക്കവല-വെങ്ങാലൂർക്കട, നരിയമ്പാറ-സ്വർണവിലാസംകൽത്തൊട്ടി റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രദേശവാസികളുടെ വേറിട്ട സമരം. പറഞ്ഞ വാക്ക് പാലിക്കാൻ കരാറുകാരൻ തയ്യാറാകണമെന്നും മരണക്കുഴിയിലേയ്ക്ക് തള്ളിവിടുന്ന ജനപ്രതിനിധികൾ ഉറക്കത്തിൽ നിന്നു എഴുന്നേൽക്കണമെന്നും റോഡ് നന്നാക്കിയില്ലെങ്കിൽ ശവപ്പെട്ടിയുടെ വില കുറയ്ക്കണമെന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു സമരം. പള്ളിക്കവലയിൽ നിന്ന് വെങ്ങാലൂർക്കട വരെ ശവപ്പെട്ടി ചുമന്നുകൊണ്ടാണ് പ്രതിഷേധ സമരം നടത്തിയത്. പി ഡബ്ല്യൂ ഡി യുടെ ഒറ്റത്തവണ പദ്ധതി പ്രകാരം ഏതാനും വർഷം മുൻപ് ടാർ ചെയ്തിരുന്നു . പിന്നീട് പഞ്ചായത്തിന് തന്നെ റോഡ് കൈമാറി. ഇതിന് ശേഷം വാർഷിക പദ്ധതിയിൽപ്പോലും ഉൾപ്പെടുത്തി നവീകരിക്കാൻ അധികൃതർ തയ്യാറായില്ല. ഇതിനിടെ എം എൽ എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് റോഡ് നന്നാക്കുമെന്ന് പ്രചാമുണ്ടായിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. പൊതു മരാമത്ത് റോഡായ നരിയമ്പാറ-സ്വർണവിലാസംകൽത്തൊട്ടിവെള്ളിലാംകണ്ടം പാതയുടെ അറ്റകുറ്റപ്പണിക്കായി 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. മഴക്കാലം കഴിഞ്ഞാൽ ജോലികൾ ആരഭിക്കുമെന്നായിരുന്നു വിശദീകരണം എന്നാൽ ഏതാനും സ്ഥലങ്ങളിൽ ഇന്റർലോക്ക് പതിച്ചതല്ലാതെ മറ്റ് ജോലികൾ ആരംഭിച്ചിട്ടില്ല.ഈ രണ്ട് പാതകളിലൂടെയുമുള്ള സുഗമമായ സഞ്ചാരം നിഷേധിക്കുന്ന നിലപാടിലാണ് നാട്ടുകാർ സമരവുമായി മുന്നിട്ടിറങ്ങിയത്. പ്രദേശവാസികളായ ഡെൻസൻ കെ.മോനിച്ചൻ, മനു എം.ജോയി, ബിജു കുരുവിക്കാട്ട്, സിബി ആന്റണി, കെ.ടി.രാജേഷ്, ആൽബിൻ ബാബു, ഡെനിൻ സിബി, മിബിൻ, ബേബി അതിരമ്പുഴ, ഉണ്ണി കടമ്പനാട്ട് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.