തൊടുപുഴ: ലോഡ്ജിനോട് ചേർന്നുള്ള പലചരക്ക് കട കത്തിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പട്ടയം കവല ചെരുപ്പുറത്ത് അനസാണ് (39) പിടിയിലായത്. തൊടുപുഴ വാട്ടർ അതോറിട്ടി റോഡിൽ വെളിയത്ത് ലോഡ്ജിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓലിക്കൽ ഷാജിയുടെ കടയ്ക്കാണ് വെള്ളിയാഴ്ച രാത്രി ഇയാൾ തീയിട്ടത്. ശനിയാഴ്ച രാവിലെ ഷാജി കട തുറയ്ക്കാൻ എത്തിയപ്പോഴാണ് ഒരുവശത്ത് തീപിടിച്ച നിലയിൽ കണ്ടത്. തീ സമീപത്തെ കുടിവെള്ള പൈപ്പിലേക്ക് പടർന്നതിനെ തുടർന്ന് പൈപ്പ് പൊട്ടി വെള്ളം ഒഴുകി തീയണയുകയായിരുന്നു. ഇല്ലായിരുന്നെങ്കിൽ കട പൂർണമായും കത്തി നശിക്കുമായിരുന്നെന്ന് ഷാജി പറയുന്നു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ കടയ്ക്ക് തീവെച്ച ശേഷം ഒരാൾ ഓടി മറയുന്ന ദൃശ്യം സമീപത്തെ സ്ഥാപനങ്ങളിലുള്ള സി.സി ടി.വികളിൽ നിന്ന് ലഭിച്ചിരുന്നു. അനസ് നേരത്തെ ഷാജിയ്ക്ക് മേൽനോട്ട ചുമതലയുള്ള സമീപത്തെ ലോഡ്ജിൽ താമസിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് അനസിനെ ഷാജി പുറത്താക്കി. ഇതിന്റെ വിരോധമാണ് തീ വയ്ക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലുള്ല പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.