ഇടുക്കി: സൗരോർജ്ജ ഉത്പ്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ വൈദ്യുതമേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കെ എസ് ഇ ബി സൗരപദ്ധതി പ്രകാരം നടപ്പാക്കുന്ന മൂന്ന് കിലോവാട്ട് പുരപ്പുറ സോളാർ പ്ലാന്റ് പദ്ധതിയുടെ ഇടുക്കി നിയോജക മണ്ഡലംതല ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സൗരോർജ്ജ ഉത്പാദന ശേഷി 1000 മെഗാവാട്ട് എത്തിയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തിയുള്ള സൗരപദ്ധതിയുടെ ഭാഗമായി വീടുകളിൽ സബ്‌സിഡിയോടെ നടപ്പാക്കുന്ന പുരപ്പുറ പ്ലാന്റ് വലിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജയശ്രീ ദിവാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു

തൊടുപുഴ ഇലക്ടിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ മനോജ്.ഡി സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ, ജില്ലാ ആസൂത്രണ ഉപസമിതി അദ്ധ്യക്ഷൻ സി. വി. വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗം സെലിൻ വിൽസൺ, സൗര പ്രോജക്ട് എഞ്ചിനീയർ രതീഷ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.


പദ്ധതി ഗാർഹിക ഉപഭോക്താക്കൾക്ക്

വീടുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്ന പുരപ്പുറ പ്ലാന്റ് സബ്‌സിഡി പദ്ധതി പ്രകാരം മൂന്ന് കിലോവാട്ട് വരെ 40 ശതമാനവും മൂന്ന് മുതൽ 10 കിലോവാട്ട് വരെ 20 ശതമാനവും സബ്‌സിഡി ലഭിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം സ്ഥാപിക്കുന്ന പാനലുകൾക്ക് 25 വർഷത്തെ ഗാരന്റിയാണ് കമ്പനി നല്കുന്നത്. ഒരു വർഷം ശരാശരി ഒരു കേന്ദ്രത്തിൽ നിന്ന് ഒരു കിലോവാട്ടിന് 4 യൂണിറ്റ് പ്രതിദിനം ഉല്പാദനം കണക്കാക്കി മൂന്നര വർഷം കൊണ്ട് മുടക്കുമുതൽ വൈദ്യുത ചാർജ്ജിനത്തിൽ ഉപഭോക്താവിന് ലഭിക്കും. കൂടാതെ അധികമായി ഉല്പ്പാദിപ്പിക്കുന്ന വൈദ്യുതി ബോർഡിന് യൂണിറ്റ് അടിസ്ഥാനത്തിൽ നിശ്ചിത വിലയ്ക്ക് നല്കുകയും ചെയ്യാം. ഇടുക്കി ജില്ലയിൽ 21 സ്ഥലങ്ങളിലായി സബ്‌സിഡി സ്‌കീമിലെ പ്രവർത്തികൾ പുരോഗമിച്ചു വരുന്നു. ഇതിൽ ഇടുക്കി നിയോജക മണ്ഡലത്തിൽ 4 പ്ലാന്റുകൾ പൂർത്തീകരിച്ചു.