മൂലമറ്റം: വീട് കുത്തിതുറന്ന് മോഷണം നടത്തിയ ശേഷം ഒളിവിൽ പോയിരുന്ന രണ്ട് പ്രതികളെ കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി പെരുമ്പള്ളിച്ചിറ കറുക സ്‌കൂളിന് സമീപം പുതിയകുന്നേൽ സ്റ്റെപ്പപ്പ് സുധീർ എന്നു വിളിക്കുന്ന സുധീർ (38) നെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു. അന്ന് തൊണ്ടിമുതലുകളം മോഷണമുതൽ കൊണ്ടുപോയ കാറും കസ്റ്റഡിയിൽ എടുത്തിരുന്നു. ഡിസംബർ 15 ന് ഉച്ചയ്ക്ക് ഗുരുതിക്കളത്ത് പുളിക്കൽ പീലിപ്പോസിന്റെ വീട് കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. രണ്ടാം പ്രതി ഒളമറ്റം കമ്പിപ്പാലം ഭാഗം കണ്ടത്തിങ്കര ഷിയാദ് (45) മൂന്നാം പ്രതികരിമണ്ണൂർ പഴുക്കരഭാഗം ചെമ്മലകുടി ജോമോൻ (37) എന്നിവരെ ചൊവ്വാഴ്ച്ച വൈകുന്നേരം തൊടുപുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി ഷിയാദ് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയാണ്. മുന്നാം പ്രതി ജോമോൻ തൊടുപുഴ സ്റ്റേഷനിലെ ഒരു കേസിൽ പ്രതിയാണ്. ഗുരുതികളത്തിനടുത്തുള്ള പുളിക്കൽ വീട്ടിലും മോഷണമുതൽ വിറ്റ തൊടുപുഴയിലേയും മൂവാറ്റുപുഴയിലേയും കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.3 വർഷം മുൻപ് മരിച്ച പുളിക്കൽ പീലിപ്പോസിന്റെ വീട് മരണശേഷം പൂട്ടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം പറമ്പ് തെളിക്കാനെത്തിയ ജോലിക്കാരാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. വീട്ടുകാരെ വിളിച്ചുവരുത്തി വീട് തുറന്ന് പരിശോധിച്ച് കുളമാവ് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ പരിശോധനയിൽ കൂടുതൽ പ്രതികൾ ഉള്ളതായി സംശയിക്കുന്നതായി പറഞ്ഞു. വീട് കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ബഡിന്റെ അടിയിൽ ഇരുന്ന താക്കോൽ എടുത്ത് അലമാരിയും മറ്റ് മുറികളും തുറത്ത് പരിശോധിച്ചു. തുണികളും രേഖകളും വലിച്ച് നിരത്തിയിട്ടു. കപ്പ വാട്ടാൻ ഉപയോഗിക്കുന്ന 2 വലിയ ചെമ്പുകൾ, 10 ലിറ്ററിന്റെയും 5 ലിറ്ററിന്റെയും കുക്കറുകൾ, പഴയതും പുതിയതുമായ അലൂമിനിയ പാത്രങ്ങൾ, കുട്ടികൾക്ക് കിട്ടിയ ട്രോഫികൾ, നിലവിളക്കുകൾ പശുവിനെ കറക്കുന്ന മിഷ്യൻ, മറ്റ് പാത്രങ്ങൾ, പൈപ്പിന്റെ ടാപ്പുകൾ തുടങ്ങിയ സാധനങ്ങളാണ് മോഷ്ടിച്ച് കൊണ്ടുപോയത്. കുളമാവ് എസ്എഎച്ച്ഒ സുനിൽ തോമസിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ.സലിം എഎസ്ഐമാരായ, ബിജു, ഷംസുദീൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.