ഇടുക്കി: ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിലവിൽ വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള ജാഗ്രത സമിതികൾ കാര്യക്ഷമമാക്കണമെന്ന് മന്ത്രി പറഞ്ഞു.
ഓരോ മണ്ഡലത്തിലെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അതത് എം.എൽ.എമാർ യോഗത്തിൽ ചർച്ച ചെയ്തു. തദ്ദേശ ഭരണ സ്ഥാപന അധികൃതർ കൈക്കൊണ്ട പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ പ്രസിഡന്റുമാർ മന്ത്രിയെ ധരിപ്പിച്ചു. ആൾക്കൂട്ടം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. പഞ്ചായത്തുകളിൽ മൈക്ക് അനൗൺസ്‌മെന്റ് കൃത്യമായി നടത്തണം. വാർ റൂമിന്റെയും ഹെല്പ് ഡെസ്‌കിന്റെയും പ്രവർത്തനം കാര്യക്ഷമമാക്കണം. മാരക അസുഖങ്ങൾ ഇല്ലാത്തവർ സ്വയം വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കണം. രോഗബാധിതരും പ്രഥമിക സമ്പർക്കത്തിലുള്ളവരും നിരീക്ഷണത്തിൽ ഇരിക്കുന്നുണ്ടോയെന്ന് കൃത്യമായി അവലോകനം ചെയ്യണം. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടിന്റെ ലഭ്യത ഓരോരോ പഞ്ചായത്തുകൾ വിലയിരുത്തണം. ജനകീയ ഹോട്ടലിന്റെ പ്രവർത്തനം ഉറപ്പ് വരുത്തണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മരുന്നുകളുടെ ലഭ്യത മെഡിക്കൽ ഓഫീസർമാർ ഉറപ്പാക്കണം. ചികിത്സാ സൗകര്യം ആവശ്യമുള്ളവർക്ക് ഉറപ്പ് വരുത്തണം.
ആശുപത്രികളിൽ ബെഡിന്റെ അപര്യാപ്തത നിലവിലില്ല. മെഡിക്കൽ കോളേജിൽ 80 ബെഡ്ഡുകൾ, അടിമാലിയിൽ 120 ബെഡ്ഡ്, നെടുംകണ്ടത്ത് കരുണ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യം തുടങ്ങിയവ അധികമായി ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാർ പഞ്ചായത്ത് ആശുപത്രിയിലെ അസൗകര്യം പരിഹരിക്കാൻ നടപടി സ്വീകരിക്കും. യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, വാഴൂർ സോമൻ, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, എ.ഡി.എം ഷൈജു പി. ജേക്കബ്, ഡി.എം.ഒ ഡോ. ജേക്കബ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.