കരിമണ്ണൂർ: തൊമ്മൻകുത്ത് കാളിമഠം പുളിയാമ്പിള്ളി ഭഗവതി വനദുർഗ കാവിൽ പ്രതിഷ്ഠാ വാർഷികവും നവകലശപൂജയും 12 അടി ഉയരമുള്ള പൂർണകായ ഭദ്രകാളി പ്രതിമയുടെ സമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി ചേർത്തല സുമിത്ത് തന്ത്രികളുടെയും ക്ഷേത്രാചാര്യൻ ഡോ.വിഷ്ണുശർമ്മ കാളിമഠത്തിന്റെയും കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഷിജോ തൊടുപുഴയാണ് ഭദ്രകാളി പ്രതിമയുടെ ശിൽപി. ജില്ലയിൽ ഭദ്രകാളിയുടെ പഞ്ചലോഹ പ്രതിഷ്ഠയുള്ള ശാക്തേയ രൂപത്തിൽ പുളിയാമ്പിള്ളി കലശവും ആചാരങ്ങളുമുള്ള ഏക ക്ഷേത്രം കൂടിയാണിത്. തൊടുപുഴ കരിമണ്ണൂർ- തൊമ്മൻകുത്ത് റൂട്ടിൽ നാൽപതേക്കറിലെത്തി രണ്ട് കിലോമീറ്ററോളം കാടിന്റെ നടുവിലൂടെ സഞ്ചരിച്ച് വേണം ക്ഷേത്രത്തിൽ എത്തിച്ചേരാൻ. വിശേഷപ്പെട്ട ചൊവ്വ, വെള്ളി, കറുത്തവാവ് ദിവസങ്ങളിൽ ഭൂരദേശത്ത് നിന്ന് പോലും ധാരാളം ആളുകൾ ക്ഷേത്രത്തിലെത്താറുണ്ട്. കാളിമഠം ട്രസ്റ്റിന്റെ കീഴിലാണ് ക്ഷേത്രം പ്രവർത്തിക്കുന്നത്.