
സാമൂഹിക ആഘാതപഠനത്തിൽ അൻപതു വർഷത്തെ പാരമ്പര്യമെന്നും ഏജൻസി
കണ്ണൂർ: സിൽവർലൈൻ പദ്ധതിയുടെ ഭാഗമായുള്ള സാമൂഹികാഘാത സർവ്വെയിൽ ജനങ്ങൾക്ക് അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള അവസരം നൽകുമെന്ന് ഇതിനായി നിയോഗിക്കപ്പെട്ട കേരള വളൻഡറി ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവ് ഡയറക്ടർ സാജു ഇട്ടി വ്യക്തമാക്കി. കോട്ടയം മുള്ളങ്കുഴിയിലെ ഏജൻസിയാണ് കേരള വളൻഡറി ഹെൽത്ത് സർവീസ്. കണ്ണൂർ കളക്ടറേറ്റിൽ മാദ്ധ്യമങ്ങളോടാണ് എക്സിക്യുട്ടീവ് ഡയറക്ടർ ഇക്കാര്യമറിയിച്ചത്.
സർക്കാരിന് മുൻപിൽ കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം. കേരളത്തിൽ ആദ്യമായി സർവേ നടത്തുന്ന ഏജൻസിയല്ല ഞങ്ങളുടെ ത് ഇതുവരെ തൊണ്ണൂറോളം സർവേകൾ നടത്തിയിട്ടുണ്ട്. ഇതു വരെ ഒരു പരാതി ഞങ്ങളെ സംബന്ധിച്ചുയർന്നിട്ടില്ല. കെ. റെയിലിനെതിരെയുള്ള പ്രതിഷേധങ്ങൾ പഴുതുകളില്ലാതെയുള്ള റിപ്പോർട്ടു സമർപ്പിക്കാൻ ഊർജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു .
15ന് തുടങ്ങും;പൊലീസ് സഹായം തേടില്ല
ജനുവരി 15 നാണ് കണ്ണൂരിൽ പഠനം തുടങ്ങുക.ഇതിനായി പൊലീസ് സഹായം തേടില്ല. രാഷ്ട്രീയ പാർട്ടി പ്രതിനിധികളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും പഠന സർവ്വേയുടെ വിവരങ്ങൾ തേടും. ആർക്കും പറയാനുള്ള കാര്യങ്ങൾ പറയാമെന്നും സാജു ഇട്ടി പറഞ്ഞു. ഒരുതരത്തിലും തങ്ങൾ രാഷ്ട്രിയ പക്ഷപാതിത്വം കാണിക്കില്ല.
ജനം പഠിക്കുന്നുണ്ട്
പദ്ധതിയെ കുറിച്ചുള്ള വിവാദങ്ങൾ ഉണ്ടായതിനോടൊപ്പം നല്ല രീതിയിൽ ജനങ്ങൾ ഇതിനെ കുറിച്ചു പഠിക്കാൻ തയ്യാറായിട്ടുണ്ട്. ജനപ്രതിനിധികൾക്കും കാര്യങ്ങൾ നന്നായി അറിയാമെന്ന കാര്യം ഗുണപരമാണെത്തും സാജു ഇട്ടി ചുണ്ടിക്കാട്ടി. എന്നാൽ എന്തുകൊണ്ടു കണ്ണുരിൽ നിന്നും സാമുഹികാഘാത പഠനം തുടങ്ങുന്നതെന്ന ചോദ്യത്തിന് അതു തികച്ചും സാങ്കേതിക പരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
.