ചെറുതാഴം: പ്രളയത്തിലും കനത്തമഴയിലും നഷ്ടം പതിവായ നെൽക്കർഷകർക്ക് പരിഹാരമായി ഇവയെ മറികടക്കാൻ പ്രാപ്തിയുള്ള അതുത്പാദശേഷിയുള്ള നെൽവിത്ത് ഒരുക്കി. അക്ഷയ എന്ന് പേരിട്ടിരിക്കുന്ന ഈ ഇനം നെല്ലുൽപ്പാദനം ഗണ്യമായി ഉയർത്താൻ ലക്ഷ്യമിട്ട് കൃഷി വിജ്ഞാന കേന്ദ്രമാണ് ഒരുക്കിയത്.
കാർഷിക സർവകലാശാലയുമായി സഹകരിച്ചാണ് 'അക്ഷയ' പുറത്തിറക്കിയത്. 135 മുതൽ 140 ദിവസംകൊണ്ട് വിളവെടുക്കാനാകുന്ന ഈ ഇനത്തിൽ നിന്ന് ഹെക്ടറിൽ ഏഴ് ടൺ വരെ നെല്ല് ലഭിക്കും. തണ്ടിന് ബലം ഉള്ളതിനാൽ ചാഞ്ഞ് വീഴുകയുമില്ല. വിളവിനൊപ്പം വൈക്കോലും ലഭിക്കുന്നതിനാൽ ക്ഷീരകർഷകർക്കും പ്രയോജനകരമാണ്. രണ്ടാം വിളക്കാണ് അക്ഷയ ഉത്തമം. കൃഷി വിജ്ഞാന കേന്ദ്രം നേരത്തെ പൗർണമി, മനുരത്‌ന, ലാവണ്യ ഉൾപ്പെടെയുള്ള വിത്തിനങ്ങൾ പുറത്തിറക്കിയിരുന്നു. ചെങ്ങളായി കൃഷിഭവൻ പരിധിയിലെ പെരിങ്ങോട്ടു പാടശേഖരത്തിൽ വിളവെടുത്തു. ചെറുതാഴം, മയ്യിൽ പ്രദേശങ്ങളിലും ഉടൻ വിളവെടുക്കും.
തിരിച്ചുപിടിക്കാം കൈപ്പാട് സമൃദ്ധി
ആലപ്പുഴയിലെ കായൽ നിലങ്ങൾക്ക് സമാനമായി മലബാറിലെ കൈപ്പാട് കൃഷിയുടെ വികസനത്തിനായി ചെറുകുന്നിൽ റിസർച്ച് ആൻഡ് ഡവലപ്പ്‌മെന്റ് സെന്റർ വരുന്നു. കൈപ്പാട് അരിക്ക് ഭൗമസൂചിക പദവി ലഭിച്ചതോടെ നെൽകൃഷിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നവകേരള നിർമ്മിതിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് മൂന്നു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പിലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ യന്ത്രവത്കരണം, നെല്ല് ജനിതകസംരക്ഷണം,ജൈവവൈവിദ്ധ്യകൃഷി വികസനം എന്നിവയാണ് റിസർച്ച് സെന്റർ ലക്ഷ്യമിടുന്നത്. സെന്ററിന്റെ ടെൻഡർ നടപടികൾ കാർഷിക സർവ്വകലാശാലാ ഇതിനകം പൂർത്തിയാക്കി. ഇതിനായി ഫുഡ് സെക്യൂരിറ്റി ആർമിയും നിയോഗിച്ചിട്ടുണ്ട്.
രുചിപ്പെരുമ, ഔഷധഗുണം-കൈപ്പാട് നെല്ല് കഴിച്ചവർ മറക്കില്ല
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളുടെ തീരപ്രദേശങ്ങളിലെ നിലങ്ങളിലാണ് കൈപ്പാട് കൃഷി ചെയ്യാറുള്ളത്. പുഴകൾക്കും കായലിനും കടലിനുമിടയിലായി ഉപ്പുവെള്ളം കയറിക്കിടക്കുന്ന പാടങ്ങൾ ഉപ്പുവെള്ളത്തിൽ വളരാനും ഉയരം വെയ്ക്കാനും കഴിയുന്ന നാടൻ നെല്ലിനങ്ങളാണ് ഈ പാടത്തിലെ കൃഷി. കൈപ്പാട് അരിയുടെ പ്രത്യേക രുചിയും ഔഷധഗുണവും ഇന്നും പഴമക്കാരുടെ മനസ്സിലുണ്ട്. മൂന്ന് ജില്ലകളിലെ കൈപ്പാട് നിലങ്ങളുടെ സംരക്ഷണവും കൃഷിവികസനവും മുൻനിർത്തി ഏരിയാ ഡവലപ്പ്‌മെന്റ് സൊസൈറ്റി (കാഡ്സ്) എന്ന സംവിധാനവും ഇതിനായി നിലവിൽ വന്നു.
വിത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് കർഷക സഹായത്തോടെ പങ്കാളിത്ത രീതിയിൽ വിത്തുൽപ്പാദനം ആണ് ലക്ഷ്യമിടുന്നത്-
ഡോ.പി.ജയരാജ്
പ്രോഗ്രാം കോ- ഓഡിനേറ്റർ ,കൃഷിവിജ്ഞാന കേന്ദ്രം