കണ്ണൂർ: കണ്ണൂരിൽ രണ്ടിടങ്ങളിൽ തീപ്പിടിത്തം. താഴെചൊവ്വയിൽ ഫാസ്റ്റ്ഫുഡ് കടയും തയ്യിലിൽ വീടും കത്തിനശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്കാണ് താഴെചൊവ്വ സച്ചിദാനന്ദ ഫയർ വർക്‌സിനു സമീപമുള്ള എ.എഫ്.സി ചിക്കൻ സെന്ററിന് തീപിടിത്തമുണ്ടായത്. ഇവിടെ പുകക്കുഴലിന് സമീപമിട്ട കടലാസുകൾക്ക് തീപിടിക്കുകയായിരുന്നു. കടയിൽ അഞ്ചോളം അതിഥി തൊഴിലാളികളും സാധനം വാങ്ങാനെത്തിയവരുമുണ്ടായിരുന്നു. ഇവരെ മാറ്റിയതിനു ശേഷം നാട്ടുകാർ മുകളിലെ ടാങ്കിൽ നിന്നും വെള്ളമൊഴിച്ചു. അപ്പോഴേക്കും കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സുമെത്തിയിരുന്നു. ഒരു മണിക്കൂറോളമെടുത്താണ് ഫയർഫോഴ്‌സ് തീയണച്ചത്. കടയിലുണ്ടായിരുന്ന വൈദ്യുതി ഉപകരണങ്ങളും മറ്റും കത്തിനശിച്ചു. താഴെചൊവ്വയിൽ മൂന്നു പേർ ചേർന്ന് നടത്തുന്നതാണ് ഈ കട.

തയ്യിൽ ജംഗ്ഷനിൽ ചൊവ്വാഴ്ച രാവിലെ ഒൻപതരയ്ക്കുണ്ടായ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം. ഷാലറ്റിന്റെ വീടാണ് ഭാഗികമായി കത്തി നശിച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ഗായകൻ ജംഷി അഴീക്കോട് ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു.