നഗരസഭയിൽ മുൻകരുതൽ

നീലേശ്വരം: നഗരസഭയിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്തതോടെ നാട്ടുകാർ ഭീതിയിൽ. അടുത്തടുത്ത വാർഡുകളായ പട്ടേന, പഴനെല്ലി, സുവർണവല്ലി എന്നിവിടങ്ങളിൽ രണ്ട് പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണ് ചെള്ള് പനി ബാധിച്ചത്. രണ്ടുപേർ കർഷകരും ഒരാൾ ക്ഷേത്ര പൂജാരിയുമാണ്.

പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തുടങ്ങിയ ഇവരെ രോഗബാധ രൂക്ഷമായതോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ വിശദ പരിശോധനയിലാണ് സ്‌ക്രബ് ടൈഫസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചെള്ളുപനിയാണെന്ന് തിരിച്ചറിഞ്ഞത്.

അത്യപൂർവമായി മാത്രമാണ് ചെള്ള് പനി റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കഴിഞ്ഞ വർഷം ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് പേർക്ക് രോഗബാധയുണ്ടായിരുന്നു. ഇക്കുറി അടുത്തടുത്ത വാർഡുകളിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവിഭാഗം ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്.

ജില്ല മലേറിയ ഓഫിസർ വി.സുരേശന്റെ നേതൃത്വത്തിൽ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിന്റെ നീലേശ്വരം സബ് യൂനിറ്റ് രംഗത്തുണ്ട്. ഫീൽഡ് അസിസ്റ്റന്റ് എ.വി. ദാമോദരൻ, നീലേശ്വരം താലൂക്കാശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് തീർഥങ്കര, വെക്ടർ കൺട്രോൾ യൂനിറ്റ് ജീവനക്കാരായ തങ്കമണി, ലത, അനീഷ്, സുമേഷ്, ആശാവർക്കർമാർ എന്നിവരാണ് പ്രതിരോധ, ബോധവൽകരണ പ്രവർത്തനങ്ങൾക്കും പരിശോധനയ്ക്കും നേതൃത്വം നൽകുന്നത്. ഇന്നലെ ഉച്ചയ്ക്ക് പഴനെല്ലി ഫ്രണ്ട്സ് ക്ലബ്ബ് ഓഫീസിൽ ബോധവൽകരണ ക്ലാസ് നടത്തി. നീലേശ്വരം താലൂക്കാശുപത്രി ആരോഗ്യ വിഭാഗവും ജില്ല മെഡിക്കൽ ഓഫീസ് സംഘവും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണ്.

ചെള്ള് പനി

ചെള്ള് കടിയിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. എന്നാൽ, മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഇത് പടരില്ല. കടുത്ത പനി, കണ്ണിൽ ചുവപ്പ്, പേശിവേദന, തലവേദന, മയക്കം, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാം. രോഗബാധ രൂക്ഷമാകുന്നതോടെ ശരീരത്തിൽ പാടുകൾ പ്രത്യക്ഷപ്പെടും. സാധാരണയായി പനിയുടെ ലക്ഷണങ്ങൾ വെച്ച് ചികിത്സ നിർണയിക്കുന്നതിനാലാണ് രോഗം കണ്ടുപിടിക്കാൻ വൈകുന്നത്. ശരീരത്തിൽ പാടുകൾ കണ്ടുതുടങ്ങുന്നതോടെയാണ് ചെള്ള് പനി തിരിച്ചറിയാനുള്ള രക്തപരിശോധന നടത്തുന്നത്. ജില്ലയിൽ നിലവിൽ ഇതിന് സൗകര്യമില്ലാത്തതിനാൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങളിലെ രക്ത സാമ്പിളുകൾ കോഴിക്കോട്ടെ ലാബിലേക്ക് അയച്ചാണ് രോഗം നിർണയിക്കുന്നത്.

ശ്രദ്ധിക്കേണ്ടവർ

കൃഷിപ്പണി ചെയ്യുന്നവർ, വളർത്തു മൃഗങ്ങളുമായി ഇടപഴകുന്നവർ, കാടുമൂടിയ പറമ്പുകളിൽ ജോലിചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കാണ് ചെള്ള് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതൽ.

കരുതൽ വേണം

രോഗം പടരാൻ സാധ്യതയുള്ള ജോലികൾ ചെയ്യുന്നവർ കൈയുറ, കാലുറ എന്നിവയും ഫുൾ കൈ ഷർട്ടും ധരിക്കണം. പറമ്പുകളിലും പൊതുസ്ഥലങ്ങളിലും കാടു തെളിക്കുകയും മാലിന്യം നീക്കുകയും വേണം.