pazhassi
പഴശ്ശി സാഗർ പദ്ധതി തുരങ്കത്തിന് സമീപത്തെ മണ്ണിടിച്ചിൽ - ഭിത്തി ബലപ്പെടുത്തൽ പ്രവർത്തി ആരംഭിച്ചപ്പോൾ

മട്ടന്നൂർ: പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിന് പരിഹാരം കാണാനുള്ള നടപടികൾ പുനരാരംഭിച്ചു. പഴശ്ശി പദ്ധതിയുടെ സുരക്ഷയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് തുടങ്ങിയത്. ഇതിനായി തുരങ്കത്തേയും സംഭരണിയേയും വേർതിരിക്കുന്ന മൺതിട്ടയെ ബലപ്പെടുത്തുന്നതിന് ഇടിഞ്ഞ ഭാഗത്ത് കരിങ്കൽ കൂട്ടിയിട്ട് ഭിത്തി നിർമ്മിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്.

ഷട്ടർ അടച്ച് സംഭരണിയിൽ വെള്ളം ഉയർത്തിയതോടെ മണ്ണിടിഞ്ഞ ഭാഗത്തുകൂടി സംഭരണിയിലെ വെള്ളം തുരങ്കത്തിലേക്ക് കനിഞ്ഞിറങ്ങുന്നത് മൺതിട്ടയെ കൂടുതൽ ദുർബലപ്പെടുത്തിയിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ പഴശ്ശി ജലസേചന വിഭാഗം അധികൃതർ അടിയന്തരമായി സുരക്ഷയ്ക്കുള്ള നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകുകയായിരുന്നു. കെ.എസ്.ഇ.ബി അധികൃതർ ഞായറാഴ്ച സ്ഥലത്ത് പരിശോധന നടത്തുകയും ഉടൻ തന്നെ ഭിത്തി ബലപ്പെടുത്തുന്ന നടപടി ആരംഭിക്കുകയുമായിരുന്നു.

തുരങ്കത്തേയും ജലസംഭരണിയേയും വേർതിരിക്കുന്ന മൺതിട്ടയോട് ചേർന്ന 30 മീറ്റർ നീളത്തിൽ നാലുമീറ്റർ പൊക്കത്തിൽ കരിങ്കലുകൾ കൂട്ടിയിട്ട് ഭിത്തി നിർമ്മിക്കുകയാണ് ചെയ്യുന്നത്. രണ്ട് ദിവസം കൊണ്ട് തന്നെ ഈ പ്രവൃത്തി പൂർത്തിയാക്കും. പഴശ്ശി സാഗർ പദ്ധതിയുടെ തുരങ്കത്തിനായി കൂറ്റൻ കരിങ്കൽ പാറ പൊട്ടിച്ചു നീക്കിയ കല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ച് റിസർവോയർ ലെവലിൽ വെള്ളം നിർത്തിയതോടെ ഉണ്ടായ വെള്ളത്തിന്റെ സമ്മർദ്ദമാണ് മണ്ണിടിച്ചലിന് കാരണമായിരിക്കുന്നത്. ഈ ഭാഗത്ത് സംഭരണിയിൽ നിന്നും തുരങ്കത്തിലേക്കുള്ള ചോർച്ച ഓരോ നിമിഷവും കൂടി വരുന്നത് മൂലം മൺഭിത്തി ദുർബലമായിവരുന്ന അവസ്ഥയാണ് ഉണ്ടായത്. കൂടുതൽ മണ്ണിടിച്ചൽ ഉണ്ടായാൽ ഈ ഭിത്തി തകരുകയും അത് അണക്കെട്ടിനെ സാരമായി ബാധിക്കാനും ഇടവരും.

കുടിവെള്ളത്തിന് ഭീഷണി

സംഭരണിയിലെ വെള്ളം പ്രധാന തുരങ്കത്തിലൂടെ ജലവൈദ്യുതി പദ്ധതിയുടെ മറ്റ് മൂന്ന് ചെറിയ തുരങ്കം വഴി വളപട്ടണം പുഴയിലേക്ക് ഒഴുകാനുള്ള സാദ്ധ്യതയാണ് നിലനിൽക്കുന്നത്. ഇത് പദ്ധതിയെ ആശ്രയിക്കുന്ന ജില്ലയിലെ കുടിവെള്ള വിതരണത്തെ പ്രതിസന്ധിയിലാക്കും. സംഭരണിയിൽ ഇപ്പോൾ 26.50മീറ്റർ വെള്ളമാണ് ഉള്ളത്. പദ്ധതിയുടെ ഫുൾ റിസർവോയർ ലെവൽ 26.52മീറ്ററാണ്. പരമാവധി സംഭരണ ശേഷിയിൽ നിർത്താതെ അധികമായി എത്തുന്ന വെളളം പദ്ധതിയുടെ ഷട്ടർ തുറന്ന് വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിടുകയാണ്.

പ്രതിസന്ധിയിൽ പഴശ്ശി സാഗർ

ഏറേ പ്രതീക്ഷയോടെ ആരംഭിച്ച ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയായ പഴശ്ശി സാഗർ പദ്ധതി നാലു മാസമായി നിലച്ച നിലയിലാണ്. ഇപ്പോൾ ഒരു നിർമ്മാണ പ്രവൃത്തിയും നടക്കുന്നില്ല. നിർമ്മാണം ഏറ്റെടുത്ത തമിഴ്‌നാട് ആസ്ഥാനമായ ആർ.എസ് ഡെവലപ്പേഴ്‌സ് നിർമ്മാണം ഒഴിവാക്കിയതായി കാണിച്ച് വൈദ്യുതി ബോർഡിന് കത്തുനൽകിയിട്ടുണ്ട്. പുതിയ കരാറുകാരെ കണ്ടെത്തി നിർമ്മാണം കൈമാറുമ്പോഴേക്കും കുറഞ്ഞത് ആറുമാസമെങ്കിലും എടുക്കും. കാലവർഷം ആരംഭിച്ചാൽ അപ്പോഴും പ്രവൃത്തി മുടങ്ങും.