
കണ്ണൂർ: സാമൂഹികക്ഷേമ പെൻഷനുകൾ വീടുകളിലെത്തി വിതരണം ചെയ്തതിനു സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും വിതരണവിഭാഗം ജീവനക്കാർക്ക് നൽകേണ്ട ഇൻസെന്റീവ് അനുവദിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി.
2021 മേയ് മുതൽ ഒക്ടോബർ വരെയുള്ള സാമൂഹികക്ഷേമ പെൻഷനുകൾ വീടുകളിലെത്തി വിതരണം ചെയ്തിരുന്നവരുടെ കുടിശികയാണ് നൽകാൻ തീരുമാനമായത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ഒരുമിച്ചു വിതരണം ചെയ്തതടക്കം അഞ്ച് ഗഡു പെൻഷൻ വിതരണത്തിനുള്ള ഇൻസെന്റീവാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുള്ള 55,85,82,300 രൂപ സോഷ്യൽ സെക്യൂരിറ്റി മിഷ്യന്റെ അക്കൗണ്ടിൽ നിന്ന് പഞ്ചായത്ത് ഡയറക്ടറുടെ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റും. തുടർന്ന് സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാർമാരുടെ മേൽനോട്ടത്തിൽ അതാത് ജില്ലയിലെ സഹകരണ സംഘങ്ങൾക്ക് വിതരണം ചെയ്യും. ഒരാൾക്ക് 40 രൂപ വച്ച് വിതരണം ചെയ്തവർക്കും രണ്ടുരൂപ വച്ച് ഡാറ്റ എൻട്രി നടത്തിയ സംഘം ജീവനക്കാർക്കും എട്ടു രൂപ സംഘത്തിനുമാണ് ലഭിക്കുക.
അനുവദിച്ച തുക ജില്ലകളിൽ
തിരുവനന്തപ്പുരം 4,58,59,500
കൊല്ലം 3,93,26,850
പത്തനംതിട്ട 1,47,71,300
ആലപ്പുഴ 3,97,09,750
കോട്ടയം
2,23,37,150
ഇടുക്കി 83,88,600
എറണാകുളം 3,48,79,200
തൃശൂർ 6,16,68,850
പാലക്കാട് 7,19,96,050
മലപ്പുറം 7,63,57,650
കോഴിക്കോട് 6,04,02,800
വയനാട് 93,06,700
കണ്ണൂർ 5,09,10,100
കാസർകോട് 2,26,67,800
സാമൂഹ്യസുരക്ഷാ പെൻഷൻ വീടുകളിൽ ചെന്ന് വിതരണം ചെയ്യുന്നവർക്ക് ഇൻസെന്റീവ് നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സംഘടന നിരന്തരമായി നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഈ തീരുമാനം.
സുരേഷ് ബാബു മണ്ണയാട്, ജില്ലാ സെക്രട്ടറി
സി.ബി.ഡി.സി. എ കണ്ണൂർ ജില്ലാ കമ്മിറ്റി