
കാസർകോട്: ഇബ്രാഹിം ഒന്നു ചൂളമടിച്ചാൽ എട്ടു കുതിരകൾ ഓടിയെത്തും. പന്ത്രണ്ടാം വയസിൽ കുതിരയെ സ്വന്തമാക്കാൻ തോന്നിയ മോഹം പതിറ്റാണ്ടുകൾക്കുശേഷം സഫലമാക്കിയ കാസർകോട് ഉദുമ പാക്യാരയിൽ 'നിഹാൽ മഹലിൽ' കെ. പി ഇബ്രാഹിന്റെ വീട്ടുവളപ്പിൽ ഉല്ലസിക്കുകയാണ് എട്ടു കുതിരകൾ. പഴയ കുടുംബ വീടും ഒന്നരയേക്കർ പുരയിടവും ഇന്ന് അവയ്ക്ക് സ്വന്തം. സ്വന്തം പേര് എന്താണെന്ന് കുതിരകൾക്കും അറിയാം. പേരു വിളിച്ചാൽ അടുത്തേക്ക് വരുന്നത് അതുമാത്രമായിരിക്കും. ആറു വയസുള്ള ന്യൂറ, അഞ്ചു വയസുള്ള ദുൽദുൽ, രണ്ടര വയസുള്ള സെൽമ, ഒന്നര വയസുകാരി സെബാന, അഞ്ചുവയസുകാരൻ മാലിക്, പിന്നെ, മൂന്ന് കുതിരക്കുട്ടികൾ. കൂട്ടത്തിൽ പോക്കിരിരാജ മാലിക്കാണ്. അനുവാദമില്ലാതെ പ്രണയിക്കാൻ പോയി പെൺകുതിരയുടെ തൊഴി വാങ്ങുന്നവൻ മാലിക്.
ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് മൈസൂരിലേക്ക് നടത്തിയ വിനോദയാത്രയിലാണ് കുതിരകളോട് കമ്പം തോന്നിയത്. ഒന്നു തൊടാൻ കൊതിച്ചെങ്കിലും നടന്നില്ല.അന്നു തീരുമാനിച്ചതാണ് സ്വന്തമായി ഒരു കുതിരവേണമെന്ന്. മുപ്പത്തിയെട്ടു വർഷത്തിനുശേഷം സ്വന്തമായി ഒരു കുതിരയെ വാങ്ങുമ്പോൾ, ഇബ്രാഹിമിന് പ്രായം അമ്പത്.
29 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 2014 ൽ നാട്ടിലെത്തിയപ്പോഴാണ് 'പോനി' ഇനത്തിൽപ്പെട്ട 'ജാക്കി'യെ വാങ്ങിയത്. നാല് വയസുകാരനെ സവാരിക്ക് കൊള്ളില്ലായിരുന്നു. ഉയരക്കുറവ് കാരണം മുകളിൽ ഇരുന്നാൽ കാല് നിലത്തു മുട്ടും. മൂന്ന് വർഷം പോറ്റിയ ശേഷം കൊടുത്തു. പിന്നെ ഇംഗ്ലീഷ് ഇനമായ 'സുൽത്താന'യെ കൊണ്ടുവന്നു. ചൂടുള്ള കാലാവസ്ഥ പിടിക്കാത്തതിനാൽ ഒഴിവാക്കി. പിന്നെയാണ് ഇപ്പോഴുള്ള കുതിരകളെ വാങ്ങിയത്. നോക്ര, നോക്ര - മാർവാഡി ക്രോസ്, കത്യാവാഡി ഇനങ്ങളായ രാജസ്ഥാനികളാണ് ഇവ. അടുത്തിടെ മൂന്നാമതും പ്രസവിച്ച ദുൽദുൽ കുട്ടിക്കുതിരയുമായി മേഞ്ഞുനടക്കുകയാണ്.
# അന്നം മുട്ടില്ല
സ്വന്തം പറമ്പുകളിൽ മേയാൻ വിടുന്നതിനാൽ അന്നത്തിന് മുട്ടില്ല. ഗോതമ്പ് പുഴുക്കും അവിൽ തവിടും നൽകും.മറ്റു വളർത്തു മൃഗങ്ങളും പക്ഷികളും വിദേശ പൂച്ചകളും ഇബ്രാഹിമിന്റെ വില്ലയിലുണ്ട്.
#ബീച്ചിൽ സവാരി
ജോലിസ്ഥലത്തുനിന്ന് മക്കൾ വരുമ്പോഴെല്ലാം കുതിരകളെ സവാരിക്ക് കൊണ്ടുപോകും. ബേക്കൽ ബീച്ചിലെ കൗതുകമാണ് സവാരി. രണ്ടു കുതിരവണ്ടികളുമുണ്ട്. നാട്ടിലെ പരിപാടികൾക്ക് കുതിരകളെ തേടി സംഘാടകർ എത്താറുണ്ട്. കുതിരപ്പുറത്തു കയറാൻ കുട്ടികളും വിനോദ സഞ്ചാരികളും 'നിഹാൽ മഹലിൽ" എത്തുമ്പോൾ ഇബ്രാഹിമിന്റെ ഓർമ്മകൾ ഏഴാം ക്ളാസിലേക്ക് പായും.
..............................................................
` കുതിര സവാരി മനസ്സിന് ഉൻമേഷവും ആത്മവിശ്വാസവും നൽകും'
- കെ. പി ഇബ്രാഹിം