കാസർകോട്: കാസർകോട് ജില്ലയിലും ഡിജിറ്റൽ സർവെ തുടങ്ങുന്നു. മുട്ടത്തൊടി വില്ലേജിൽ 500 ഹെക്ടർ സ്ഥലത്ത് ഡ്രോൺ സർവെ നടത്തി ജില്ലയിലെ ഡിജിറ്റൽ ഭൂസർവെ 30ന് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ 18 വില്ലേജുകളിൽ ഡിജിറ്റൽ ഭൂസർവെ നടത്താനാണ് തീരുമാനം. ഡ്രോൺ സർവെയ്‌ക്കൊപ്പം കോർസ്, ഇ.ടി.എസ് സംവിധാനങ്ങളും സർവെ നടത്താൻ ഉപയോഗിക്കും.
ഡിജിറ്റൽ സർവെ റെക്കോർഡുകൾ നിലവിൽ വരുന്നതോടെ നിലവിലുള്ള സർവ്വെ നമ്പർ, സബ്ഡിവിഷൻ നമ്പർ, തണ്ടപ്പേർ നമ്പർ, എന്നിവ ഇല്ലാതാകും. പകരം ഭൂമിയിലെ കൈവശങ്ങൾക്കും നിലവിലെ നിയമങ്ങൾക്കും അനുസൃതമായി പുതിയ നമ്പർ നൽകും.
പദ്ധതി ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ റവന്യൂ, രജിസ്‌ട്രേഷൻ, പഞ്ചായത്ത്, ബാങ്ക് തുടങ്ങിയ വകുപ്പുകളിലെ സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാകും.
ഭൂഉടമകൾക്കും പണിയുണ്ട്
ഡിജിറ്റൽ ഭൂസർവെ നടക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ മുഴുവൻ ഭൂമിയും ഡ്രോൺ സർവെയ്ക്കനുയോജ്യമായി ക്രമീക്കരിക്കേണ്ടതുണ്ട്. അതിനായി ഭൂഉടമകൾ സ്വന്തം ഭൂമിയുടെ അതിർത്തികളിൽ ഡ്രോൺ സർവെക്കുതകുന്ന രീതിയിൽ അടയാളങ്ങൾ സ്ഥാപിക്കണം. ആകാശകാഴ്ചയ്ക്ക് തടസ്സം ഉണ്ടാക്കുന്ന മരച്ചില്ലകളും മറ്റും നീക്കി ഭൂഅതിരുകൾ വ്യക്തമാക്കി വയ്ക്കണം. അതിർത്തികൾ ഡ്രോണിൽ നിന്നും കാണാവുന്ന തരത്തിൽ നിലവിലുള്ള മതിൽ ഇഷ്ടിക, സിമന്റ് കട്ട, ചെങ്കല്ല് എന്നവയിൽ ഏതിലെങ്കിലും നിശ്ചിത പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തണം.
നേട്ടങ്ങൾ
ഭൂമി സംബന്ധമായ വിവരങ്ങൾക്ക് കൃത്യതയും സുതാര്യതയും ഉറപ്പുവരും.
റവന്യൂ, രജിസ്‌ട്രേഷൻ, സർവെ വകുപ്പുകളിലെ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാകും.
ഭൂമി സംബന്ധിച്ച വിവരങ്ങളുടെ നാളതീകരണം എളുപ്പത്തിൽ സാധ്യമാവും.
അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാം.
ഒരാവശ്യത്തിന് പല ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഇല്ലാതാവും.
വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാവും.