കാസർകോട്: കൊവിഡ് വ്യാപനം കണക്കിലെടുത്തു കാസർകോട് ജില്ലയിൽ പൊതു പരിപാടികൾ അനുവദനീയമല്ലെന്ന സ്വന്തം ഉത്തരവ് രണ്ടുമണിക്കൂറിനുള്ളിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പിൻവലിച്ചു. പൊതുപരിപാടികൾ നിശ്ചയിച്ചവർ അതെല്ലാം മാറ്റിവെക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറഞ്ഞിരുന്നു.

സി. പി. എം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് രാവിലെ മടിക്കൈ അമ്പലത്തുകരയിൽ ആരംഭിക്കാനിരിക്കെ ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് സി.പി.എം കേന്ദ്രങ്ങളിലും അങ്കലാപ്പ് ഉണ്ടാക്കിയിരുന്നു. പ്രതിനിധികൾ മാത്രം പങ്കെടുക്കുന്ന സമ്മേളനമാണ് എങ്കിലും ജില്ലാ കളക്ടറുടെ ഉത്തരവ് പ്രശ്നമാകുമായിരുന്നു. വർദ്ധിച്ചു വരുന്ന ടി.പി.ആർ കണക്കിലെടുത്താണ് കളക്ടർ വൈകുന്നേരം ഉത്തരവ് ഇറക്കിയത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനം എടുത്തതോടെയാണ് രണ്ടു മണിക്കൂർ കഴിഞ്ഞ ഉടനെ ഉത്തരവ് തിരുത്താൻ കളക്ടറെ നിർബന്ധിതയാക്കിയത്.

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഒരു തരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക, മത-സാമുദായിക പൊതുപരിപാടികളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അനുവദനീയമല്ലെന്നായിരുന്നു ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തിരമായി മാറ്റിവെക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രം നടത്തണം എന്നും നിർദേശിച്ചിരുന്നു. ജനുവരി 18, 19, 20 തീയതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 30.5 ശതമാനം ആയതിന്റെ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ നിയമം സെ ക്ഷൻ26, 30, 34 പ്രകാരമുള്ള ഉത്തരവെന്ന് കളക്ടർ പറഞ്ഞിരുന്നു.

കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശിച്ച കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാതലഏകോപന സമിതി യോഗത്തിൽ കളക്ടർ പറഞ്ഞു.

കൊവിഡ് ടെസ്റ്റ് ലാബ് സൗകര്യം ഇല്ലാത്ത മേഖലകളിൽ മൊബൈൽ ടെസ്റ്റ് ലാബ് ഏർപ്പെടുത്താൻ ഡി.എം.ഒയുമായി ചർച്ച നടത്തുമെന്നും കളക്ടർ വ്യക്തമാക്കി. യോഗത്തിൽ ജില്ലാതല ഐ.ഇ.സി കോർഡിനേഷൻ കമ്മിറ്റി കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാമാസ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ പരിപാടികൾ വിശദീകരിച്ചു. ജില്ലാ ശുചിത്വ മിഷൻ അസി. കോർഡിനേറ്റർ കെ. പ്രേമരാജൻ സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ ജിഷാ ജെയിംസ് ഐ.സി.ഡി.എസ് പ്രതിനിധി രജീഷ് കൃഷ്ണ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ വിവിധ വകുപ്പുകളിലെ ഐ.ഇ.സി നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

മുൻകൂർ അനുമതി വാങ്ങണം

ഉത്സവാഘോഷ ചടങ്ങുകൾ നടത്താൻ ഇനി പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ നിന്നും അതാത് സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നും അനുമതി വാങ്ങണമെന്ന് കളക്ടർ നിർദേശിച്ചു. കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്താൻ ഇത്തരം ചടങ്ങുകളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു.