കാസർകോട്: കാസർകോട് ജില്ലയുടെ വികസനരംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ നടക്കുന്ന രാഷ്ട്രീയ സമരത്തെ തിരിച്ചറിയണമെന്ന് സി.പി.എം ജില്ലാ സമ്മേളനം പ്രമേയത്തിൽ ആഹ്വാനം ചെയ്തു. വടക്കൻ കേരളത്തിന്റെ വികസനമാഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും അട്ടിമറി സമരക്കാരെ ഒറ്റപ്പെടുത്തി പദ്ധതിയെ പിന്തുണയ്ക്കണം.
കാസർകോട് നിന്ന് തിരുവനന്തപുരം വരെ നാല് മണിക്കൂറിൽ എത്താവുന്ന പദ്ധതി മുന്നോട്ടുവച്ചത് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ഏതാണ്ട് 1,12,000 കോടി രൂപയാണ് ആ പാതക്ക് ചെലവ് കണക്കാക്കിയത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മാത്രമാണ് യു.ഡി.എഫ് ലൈൻ വിഭാവനം ചെയ്തത്. കാസർകോട് ജില്ല അതിൽ ഉൾപ്പെട്ടിരുന്നില്ല. വികസന കാര്യങ്ങളിൽ യു.ഡി.എഫ് കാണിച്ച സ്ഥിരം അവഗണനയുടെ ഭാഗമായാണ് ജില്ലയെ തഴഞ്ഞത്. അവഗണന ചർച്ചയായപ്പോൾ കാസർകോടിനെ ഉൾപ്പെടുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടവരാണ് ഇപ്പോൾ എതിർപ്പുമായി രംഗത്തിറങ്ങിയത്.
എൽ.ഡി.എഫ് 2021ലെ പ്രകടന പത്രികയിൽ പ്രഖ്യാപിച്ചതാണ് കെ റെയിൽ സിൽവർലൈൻ അർധ അതിവേഗ പാത. യാത്ര പുറപ്പെടുകയും അവസാനിക്കുകയും ചെയ്യുന്ന സ്റ്റേഷൻ എന്ന നിലയിൽ വലിയ സൗകര്യങ്ങൾ കാസർകോട് ഒരുക്കും. ഗതാഗതരംഗത്തെ കുതിപ്പ് ജില്ലയുടെ വികസനത്തിന്റെ ഗതിവേഗം വർദ്ധിപ്പിക്കും. പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് മടിക്കൈയിൽ സമാപിച്ച സമ്മേളനം സർക്കാരിനോട് അഭ്യർത്ഥിച്ചു.