കണ്ണൂർ: സംസ്ഥാനത്ത് ഡിജിറ്റൽ റിസർവ്വേ നാലു വർഷത്തിനകം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ഡ്രോൺ സർവ്വേ ഫെബ്രുവരി രണ്ടാം വാരത്തിൽ തുടങ്ങും. ഇതിന്റെ ഭാഗമായി കണ്ണൂർ1 വില്ലേജിൽ ഡ്രോൺ സർവ്വേക്ക് അനുയോജ്യമായ 300 ഹെക്ടർ സ്ഥലത്തെയും വിവിധ ഭാഗങ്ങളിലെ 32 കേന്ദ്രങ്ങളിലെ 64 ജി.പി.എസ് സ്റ്റേഷനുകളുടെയും ഡീമാർക്കേഷൻ പൂർത്തിയായി.
നിലവിലെ കൈവശങ്ങളുടെ അടിസ്ഥാനത്തിൽ ലൊക്കേഷൻ സ്‌കെച്ച് തയ്യാറാക്കി അടയാളങ്ങൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ ഭൂവുടമകൾക്ക് കാണിച്ചു കൊടുക്കുകയും ഡ്രോൺ തീയ്യതി സർവ്വേ ഓഫ് ഇന്ത്യയിൽ നിന്നും ലഭ്യമായാൽ സർവ്വേയുടെ അഞ്ച് ദിവസം മുമ്പേ അതിർത്തികളിൽ ആകാശകാഴ്ചയിൽ തിരിച്ചറിയുന്ന അടയാളങ്ങൾ സ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതിലൂടെ സർവ്വേ, റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ ഒരു പോർട്ടലിൽ ലഭ്യമാവുകയും സംസ്ഥാനത്ത് ദീർഘകാലമായി നിലനിൽക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താനും സാധിക്കും.
കൈവശക്കാർ തന്നെ അതിർത്തികൾ അടയാളപ്പെടുത്തുന്ന രീതിയിലാണ് ഡീമാർക്കേഷൻ വിഭാവനം ചെയ്തതെങ്കിലും വലിയ രീതിയിലുള്ള സഹകരണം വസ്തു ഉടമസ്ഥരിൽനിന്ന് ലഭിക്കാത്തതിനാൽ ജീവനക്കാർ തന്നെ പെയിന്റ് കൊണ്ട് അതിരുകൾ അടയാളപ്പെടുത്തുകയായിരുന്നു.
15 കേന്ദ്രങ്ങൾ, 30 സ്റ്റേഷനുകൾ
കണ്ണൂർ1 വില്ലേജിലെ ഡ്രോൺ സർവ്വേ വൈകിയ സാഹചര്യത്തിൽ കണ്ണൂർ2 വില്ലേജ് പൂർണമായും ഡീമാർക്കേറ്റ് ചെയ്ത് കണ്ണൂർ 1, 2 വില്ലേജുകൾ ഒന്നിച്ചു സർവ്വേ ചെയ്യാനാണ് നടപടി എടുക്കുന്നത്. കണ്ണൂർ2 വില്ലേജിലെ ജി.പി.എസ് പോയിന്റുകൾ സ്ഥാപിക്കുന്നതിന് 15 കേന്ദ്രങ്ങളിലായി 30 സ്റ്റേഷനുകൾ കണ്ടെത്തി അന്തിമ അനുമതിക്കായി സർവ്വേ ഡയറക്ടർക്കു നൽകി.
ഫെബ്രുവരി ഒന്നു മുതൽ കണ്ണൂർ2 വില്ലേജിലെ കൈവശാതിർത്തികളുടെ ഡീമാർക്കേഷൻ ആരംഭിക്കും.
പദ്ധതി വിജയിപ്പിക്കുന്നതിന് കൈവശക്കാരുടെയും പ്രദേശത്തെ സന്നദ്ധ പ്രവർത്തകരുടെയും സേവനം ആവശ്യമാണ്. ഡിജിറ്റൽ റിസർവ്വേ പൂർത്തിയാകുന്നതോടെ 500 ഓളം സേവനങ്ങൾ ഒറ്റ ഓൺലൈൻ പോർട്ടലിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയോജിത ഭൂരേഖ പോർട്ടൽ പ്രാവർത്തികമാകും.
രാജീവൻ പട്ടത്താരി, അസിസ്റ്റന്റ് ഡയറക്ടർ, റിസർവ്വേ