മാനന്തവാടി: കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റിന്റെ നടത്തിപ്പിനായി നിയമിച്ച മാനേജർ മാനന്തവാടി ഭൂരേഖാ തഹസിൽദാർ എം.ജെ.അഗസ്റ്റ്യന്റെ നേതൃത്വത്തിൽ റവന്യൂ, തൊഴിൽ വകുപ്പുകൾ നടപടി ഊർജിതമാക്കി. മാനന്തവാടി തഹസിൽദാർ ജോസ് ചിറ്റിലപ്പള്ളി, ജില്ലാ ലേബർ ഓഫീസർ സി.പി സബിത, പ്ലാന്റേഷൻ ഇൻസ്‌പെക്ടർ സി.പി.ബഷീർ, ഡെപ്യൂട്ടി തഹസിൽദാർ, കെ.രാകേഷ്, വില്ലേജ് ഓഫീസർ ജോബി ജയിംസ്, ഡെപ്യൂട്ടി ലേബർ ഓഫിസർ സി.രാഘവൻ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.എം.രാഗിൻ എന്നിവരുടെ നേതൃത്വത്തിൽ എസ്റ്റേറ്റിൽ കണക്കെടുപ്പ് ആരംഭിച്ചു. നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് എസ്റ്റേറ്റിലെ കാപ്പി വിളവെടുപ്പ് അടക്കമുള്ള കാർഷിക വൃത്തികൾ പുനരാരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കലക്ടർ എം.ഗീതയുടെ നേതൃത്വത്തിലുള്ള സംഘം എസ്റ്റേറ്റിൽ സന്ദർശനം നടത്തി. എഡിഎം എൻ.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടർ എ.അജീഷ്, സബ്കലക്ടർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
അനന്തരാവകാശികളില്ലാതെ അന്തരിച്ച ബ്രിട്ടീഷ് പൗരൻ ജുബർട്ട് വാൻ ഇംഗന്റെ ഉടമസ്ഥതയിലായിരുന്ന എസ്റ്റേറ്റ് ഏറെക്കാലം നീണ്ട നടപടികൾക്കൊടുവിൽ 1964ലെ അന്യം നിൽപ്പും കണ്ടുകെട്ടലും നിയമം അനുസരിച്ചാണ് സർക്കാർ ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസം എസ്റ്റേറ്റ് ഭൂമി സർക്കാരിന്റേതാണെന്ന് വ്യക്തമാക്കി റവന്യൂ അധികൃതർ ബോർഡ് സ്ഥാപിച്ചിരുന്നു.