news

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. എൻജിനിയറിംഗ്, ആരോഗ്യം, റവന്യൂ വിഭാഗങ്ങളിലായിരുന്നു പരിശോധന.

‘ഓപ്പറേഷൻ നിർമ്മാൺ’ എന്ന പേരിൽ സംസ്ഥാനവ്യാപകമായുള്ള പരിശോധനയുടെ ഭാഗമായാണ് കോഴിക്കോട്ടെ ഓഫീസിലും ബേപ്പൂർ, ചെറുവണ്ണൂർ, എലത്തൂർ മേഖലാ ഓഫീസുകളിലും വിജിലൻസ് സംഘമെത്തിയത്. കെട്ടിടനികുതി, പെർമിറ്റ്, കടകളിലെ പരിശോധന എന്നിവയിൽ ഉദ്യോഗസ്ഥരുടെ അഴിമതിയുണ്ടെന്ന വിവരം ലഭിച്ചിരുന്നു. പൊതുജനങ്ങൾക്കുള്ള സേവനങ്ങളിൽ വല്ലാത്ത കാലതാമസമുണ്ടാകുന്നതായി പരിശോധനയിൽ ബോദ്ധ്യമായി. വീടുകൾക്കും കെട്ടിടങ്ങൾക്കും പെർമിറ്റ് അനുവദിക്കുന്നതിൽ ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസ് റേഞ്ച് എസ്.പി ഇ.ടി.സജീവന്റെ നേതൃത്വത്തിൽ പതിനഞ്ചോളം ഉദ്യോഗസ്ഥർ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധനയ്ക്കെത്തിയത്. ഇന്നലെ രാവിലെ 11ന് തുടങ്ങിയ പരിശോധന വൈകിട്ട് വരെ നീണ്ടു. പരിശോധനാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും.