കൽപ്പറ്റ: ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നൽകുന്നവർക്ക് ഇൻസന്റീവ് നൽകുന്ന പദ്ധതിയുമായി വനിത ശിശുവികസന വകുപ്പ്. വിവരം നൽകുന്ന വ്യക്തിക്ക് 2,500 രൂപയാണ് ഇൻസന്റീവായി നൽകുക. ജില്ലാ ശിശു സംരക്ഷണ ഓഫീസർ, അല്ലെങ്കിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയായിരിക്കണം രഹസ്യ വിവരങ്ങൾ അറിയിക്കേണ്ടത്. വ്യക്തികൾ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ ഉദ്യോഗസ്ഥൻ, തൊഴിൽ, പൊലീസ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ ബാലവേല തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അർഹരായവർക്ക് രഹസ്യ സ്വഭാവത്തോടെ പാരിതോഷിക തുക നൽകും. ജില്ലയിൽ ബാലവേല നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അറിയിക്കേണ്ട നമ്പർ: 04936246098. ഇ മെയിൽ: dcpuwydcl@gmail.com
ബാലവേല നിയമപരമായി നിരോധിക്കുകയും ക്രിമിനൽ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്. ചൈൽഡ് ആൻഡ് അഡോളസെന്റ് ലേബർ (പ്രൊഹിബിഷൻ ആൻഡ് റെഗുലേഷൻ) നിയമപ്രകാരം 14 വയസ് പൂർത്തിയാകാത്ത കുട്ടികളെ ജോലിയിൽ ഏർപ്പെടുത്താൻ പാടില്ല. 14 വയസ് കഴിഞ്ഞതും 18 വയസ് പൂർത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളിലും ഏർപ്പെടുത്തരുത്. കുട്ടികൾക്ക് ജോലി ചെയ്യേണ്ടി വരുമ്പോൾ അത് അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ദോഷകരമായി ബാധിയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് കാലത്തും പല സ്ഥലങ്ങളിലും ബാലവേല റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബാലവേല തടയുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ വനിത ശിശുവികസന വകുപ്പ് ഇൻസെന്റീവ് പദ്ധതി ആരംഭിച്ചത്.