1

കോഴിക്കോട്: തളി മഹാക്ഷേത്രത്തിൽ രണ്ടാമത് മഹാരുദ്ര യജ്ഞത്തിന് ഇന്ന് തുടക്കമാകും. 23 വരെ 11 ദിവസങ്ങളിലായാണ് യജ്ഞം നടത്തുന്നത്. ക്ഷേത്രം തന്ത്രിമാരായ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെയും ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാർമ്മികത്വത്തിലാണ് രണ്ടാമത് മഹാരുദ്ര യജ്ഞം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് തളി ദേവസ്വം പ്രതിനിധികൾ അറിയിച്ചു.


യജ്ഞത്തിന്റെ ഭാഗമായി എല്ലാദിവസവും ശ്രീരുദ്രം ജപിച്ചു ഹോമവും അവസാന ദിവസം വിശേഷപ്പെട്ട വസോർധാരയും ഉണ്ടായിരിക്കും. എല്ലാ ദിവസവും പതിമൂന്നോളം വേദപണ്ഡിതർ പങ്കെടുക്കുന്ന വിഷ്ണു സഹസ്രനാമാർച്ചനയും ലളിതസഹസ്രനാമത്തോടെ യുള്ള വിശേഷൽ ഭഗവതിസേവയും ഉണ്ടായിരിക്കും. തളി ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്മയായ തളി ക്ഷേത്രസേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് സംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. മലബാ‌ർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് പത്മശ്രീ കെെതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് തളി മഹാരുദ്രയജ്ഞ പുരസ്കാരം നൽകി. മലബാ‌ർ ദേവസ്വം ബോർഡ് കമ്മീഷണർ എ.എൻ നീലകണ്ഡൻ സ്മരണിക പ്രകാശനം ചെയ്തു. 22വരെ ക്ഷേത്ര പരിസരത്തെ പ്രത്യേക വേദിയിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുമെന്നും ദേവസ്വം പ്രതിനിധികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സാമൂതിരി രാജയുടെ പേഴ്സണൽ സെക്രട്ടറി ടി.ആർ. രാമവർമ്മ, ലീഗൽ അഡ്വൈസർ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ, തളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ പി.എം. മനോജ് കുമാർ, പാട്ടം കൃഷ്ണൻ നമ്പൂതിരി, കെ. ശിവപ്രസാദ് , പ്രദീപ് കുമാർ രാജ, ടി.എം. ബാലകൃഷ്ണൻ ഏറാടി എന്നിവർ പങ്കെടുത്തു.