കൽപ്പറ്റ: സംസ്ഥാന വനിതാ കമ്മീഷൻ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടത്തിയ മെഗാ അദാലത്തിൽ പരിഗണിച്ച കേസുകളിൽ കൂടുതലും ഗാർഹിക പീഡന പരാതികൾ. 40ൽ താഴെ പ്രായമുള്ള ചെറുപ്പക്കാരായ ദമ്പതികളാണ് ഗാർഹിക പീഡന പരാതികളുമായി എത്തിയവരിൽ കൂടുതലും.
ജീവിതത്തെ കുറിച്ച് ശരിയായ ധാരണയോ കാഴ്ചപ്പാടോ ഇല്ലാതെ പഠനകാലത്തെ പ്രണയം ദാമ്പത്യത്തിലേക്കു വഴിമാറുന്നതാണ് മിക്ക കേസുകളിലും പ്രശ്നങ്ങൾക്ക് കാരണമെന്നു കാണുന്നതായി വനിതാ കമ്മീഷൻ അംഗം അഡ്വ.എം.എസ്.താര പറഞ്ഞു. ജീവിതത്തെ ഗൗരവത്തോടെ സമീപിക്കാൻ പുതുതലമുറ തയ്യാറാകണമെന്നും ഇതിന് അവരെ പ്രാപ്തമാക്കേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ടെന്നും അവർ പറഞ്ഞു.
പ്രണയിക്കരുതെന്നല്ല, ജീവിതത്തിന്റെ നിർണായക വഴിത്തിരിവായ ദാമ്പത്യജീവിതത്തിലേക്ക് കടക്കുമ്പോൾ യാഥാർഥ്യ ബോധത്തോടെയും ഗൗരവത്തോടെയും കാണാൻ കഴിയണം. സാമ്പത്തിക സ്വയംപര്യാപ്തതയില്ലാതെ വിവാഹത്തിലേക്ക് എടുത്തുചാടി ഒടുവിൽ കുട്ടികളെ വരെ ബാധ്യതയായി കാണുന്നവരുണ്ടെന്നതാണ് അദാലത്തിലെ അനുഭവം. മിക്ക കുടുംബ പ്രശ്നങ്ങളുടെയും അടിസ്ഥാനമായി കാണുന്നത് സാമ്പത്തികമാണ്. ദാമ്പത്യം തിരഞ്ഞെടുക്കുന്നതിനു മുമ്പ് സാമ്പത്തിക ഭദ്രതയും ശരിയായ കാഴ്ചപ്പാടും ഉറപ്പാക്കണമെന്നു കമ്മീഷൻ അംഗം പറഞ്ഞു.
അദാലത്തിൽ പരിഗണിച്ച 65 പരാതികളിൽ 17 എണ്ണം തീർപ്പാക്കി. 23 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. 27 കേസുകളിൽ കക്ഷികൾ ഹാജരായില്ല. കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണനും അദാലത്തിൽ പങ്കെടുത്തു.