കൽപ്പറ്റ: കൊവിഡ് നിയന്ത്രവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജില്ലയിൽ എല്ലാ പൊതുപരിപാടികളും നിർത്തിവെ്യ്ക്കണം.

എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ജനുവരി 22, 23 തീയതികളിൽ പൂർണമായും അടച്ചിടണം.

മുനിസിപ്പൽ/പഞ്ചായത്ത് വാർഡ് തലങ്ങളിൽ ആർ.ആർ.ടി.കളുടെ പ്രവർത്തനങ്ങൾ ഉടൻ പ്രാബല്യത്തിൽ പുനരാരംഭിക്കുകയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വാർഡ് തലത്തിൽ ബോധവത്കരണം നടത്തുന്നതിനുള്ള നടപടികൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കുകയും വേണം.

എല്ലാ മുനിസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലും കൊവിഡ് കൺട്രോൾ റൂമുകൾ ആരംഭിക്കുന്നതിനുള്ള നടപടി അതത് ഗ്രാമപഞ്ചായത്ത്/ മുനിസിപ്പൽ സെക്രട്ടറിമാർ സ്വീകരിക്കണം.

അടിയന്തര ഘട്ടത്തിൽ ഉപയോഗപ്പെടുത്തുന്നതിന് അധികമായി ഡിസിസി, സിഎഫ്എൽടിസി കളുടെ പ്രവർത്തനത്തനത്തിന് അനുയോജ്യമായ കെട്ടിടങ്ങൾ കണ്ടെത്തിവെയ്ക്കണം.

സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾ കൊവിഡ് പോസിറ്റീവാകുന്ന പക്ഷം അവരുടെ തുടർ ചികിത്സ അതത് ആശുപത്രികളിൽ തന്നെ തുടരണം. ഇത്തരത്തിലുള്ള രോഗികളെ സർക്കാർ ആശുപത്രികളിലേയ്ക്ക് റഫർ ചെയ്യാൻ പാടില്ല.

അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തിപ്പെടുത്തേണ്ടതും ഇതുവഴി വരുന്നവർക്ക് 72 മണിക്കൂർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഡബിൾ ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ചെക്ക് പോസ്റ്റുകളിൽ ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട ജീവനക്കാർ മേൽപ്പറഞ്ഞ ജോലി കൃത്യമായി നിർവ്വഹിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട തഹസിൽദാർ ഉറപ്പ് വരുത്തണം. ചെക്ക് പോസ്റ്റുകളിൽ പൊലീസ് സേവനം ലഭ്യമാകുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണം.