കൽപ്പറ്റ: വാക്സിനേഷൻ പൂർണ ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 27, 28 തീയതികളിൽ വിപുലമായ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. അമ്പലവയൽ ഒഴികെയുള്ള 25 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 75 ക്യാമ്പുകളാണ് രണ്ട് ദിവസങ്ങളിലായി നടത്തുന്നത്.
പട്ടികവർഗ വിഭാഗങ്ങളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തീകരണം യജ്ഞത്തിന്റെ മുഖ്യലക്ഷ്യമാണ്. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾ, വിവിധ കാരണങ്ങളാൽ ആദ്യ ഡോസ് സ്വീകരിക്കാത്തവർ, രണ്ടാം ഡോസ് എടുക്കാത്തവർ, ബൂസ്റ്റർ ഡോസിന് യോഗ്യതയുള്ളവർ എന്നിവർക്കെല്ലാം ക്യാമ്പുകളിലെത്തി വാക്സിൻ സ്വീകരിക്കാം.
പട്ടികവർഗ വിഭാഗത്തിൽ പെട്ടവർ, കുട്ടികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലെത്തിച്ച് വാക്സിനേഷൻ യജ്ഞം വിജയമാക്കണമെന്ന് ജില്ലാ കലക്ടർ എ.ഗീത അഭ്യർഥിച്ചു. തദ്ദേശ സ്ഥാപന അദ്ധ്യക്ഷർ, വാർഡ് അംഗങ്ങൾ, ട്രൈബൽ പ്രൊമോട്ടർമാർ, സ്‌കൂൾ കോളേജ് അദ്ധ്യാപകർ, ആശ വാർക്കർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവരും കോളനികളിലുള്ളവരെ ഉൾപ്പെടെ വാക്സിനേഷന് എത്തിക്കാൻ മുൻകയ്യെടുക്കണം.
മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മിക്കാണ് യജ്ഞത്തിന്റെ ഏകോപന ചുമതല. ഇത് സംബന്ധിച്ച് ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എ.ഗീത അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം ഷാജു എൻ.ഐ, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, തുടങ്ങിയവർ പങ്കെടുത്തു.
വാകസിനേഷൻ 7500 പേർക്ക്
ആകെ 7500 ആളുകൾക്കാണ് ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് എന്നിവ നൽകാൻ ഉദ്ദേശിക്കുന്നത്. പട്ടികവർഗ്ഗ കോളനികളിൽ നിന്ന് ക്യാമ്പുകളിലേക്ക് ആളുകളെ എത്തിക്കുന്നതിന് പട്ടികവർഗ വികസന വകുപ്പ് വാഹന സൗകര്യം ഒരുക്കും.
അമ്പലവയലിൽ വാക്സിനേഷൻ ഏറെക്കുറെ പൂർത്തീകരണ ഘട്ടത്തിലായതിനാൽ ഇവിടെ പ്രത്യേക ക്യാമ്പില്ല.