 
കോഴിക്കോട്: ഇന്ത്യൻ വോളിബാളിനു പുത്തൻ പ്രതീക്ഷയേകുന്ന പ്രൈം വോളിയ്ക്ക് ഹൈദരാബാദിൽ ഫെബ്രുവരി അഞ്ചിന് വേദിയുണരുമ്പോൾ കിരീടത്തിനപ്പുറത്തൊരു ലക്ഷ്യമില്ല കാലിക്കറ്റ് ഹീറോസിന്. ആദ്യ പ്രൈം വോളി (പ്രോ വോളി) ഫൈനൽ മത്സരത്തിൽ ചെന്നെയോട് ഏറ്റ തോൽവിയുടെ പ്രഹരത്തിൽ നിന്നു പൂർവാധികം കരുത്തോടെയാണ് മുൻ ഇന്ത്യൻ ക്യാപ്ടൻ കിഷോർകുമാറിന്റെ ശിക്ഷണത്തിലുള്ള കാലിക്കറ്റ് ഹീറോസ് ടീം ഇറങ്ങുന്നത്.
ഏഴിനു രാത്രി ഏഴിന് കൊൽക്കത്തയ്‌ക്കെതിരെയാണ് ആദ്യമത്സരം. കോഴിക്കോട് ബീക്കൺ സ്‌പോർട്സിന്റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് ഹീറോസും മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സുമാണ് കേരളത്തിൽ നിന്നുള്ള രണ്ടു ടീമുകൾ. ഉദ്ഘാടന മത്സരം കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ബ്ലാക്ക് ഹോക്‌സ് ഹൈദരാബാദും തമ്മിലാണ്.
ഹൈദരബാദ് ഗച്ചി ബൗളി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ടൂർണമെന്റ്. നേരത്തെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം നിശ്ചയിച്ചതായിരുന്നു. കേരളത്തിലെ കൊവിഡ് വ്യാപന സാഹചര്യം പരിഗണിച്ചാണ് ഹൈദരബാദിലേക്ക് മാറ്റിയത്. അവിടെ പക്ഷേ, കാണികൾക്ക് പ്രവേശനമില്ല. സോണി ചാനലിലൂടെ തത്സമയ സംപ്രേഷണം കാണാം.
കഴിഞ്ഞ ഒരാഴ്ചത്തെ തീവ്രപരിശീലനത്തിനു ശേഷം കാലിക്കറ്റ് ഹീറോസ് ടീം ഹൈദരബാദിലെത്തി. ലോക വോളിയിലെ മിന്നുംതാരങ്ങളായ ഡേവിഡ്‌ലീ (അമേരിക്ക), ആറോൺ കൗബി (ഫ്രാൻസ്) എന്നിവർ കാലിക്കറ്റ് ഹീറോസിന്റെ ഭാഗമായുണ്ട്. കൊവിഡ് നിയന്ത്രണം കാരണം കോഴിക്കോട്ട് പരിശീലനത്തിന് എത്താൻ കഴിയാതിരുന്ന താരങ്ങൾ ഹൈദരബാദിൽ ടീമിനൊപ്പം ചേർന്നതായി കോച്ച് കിഷാർകുമാർ പറഞ്ഞു. കഴിഞ്ഞ തവണ നഷ്ടമായ കിരീടം ഇത്തവണ നേടിയിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കാലിക്കറ്റ് ഹീറോസ് ഉടമ സഫീർ ബീക്കൺ.
ബി.പി.സി.എല്ലിന്റെ ജെറോം വിനീതാണ് ടീം ക്യാപ്ടൻ. സെറ്ററും കോഴിക്കോട് മൂലാട് സ്വദേശിയുമായ എൻ. ജിതിൻ, സി. അജിത്ത് ലാൽ, കെ.എസ്.ഇ.ബിയുടെ എം.സി മുജീബ്, ഒ. അൻസബ്, ഡി. വിഘ്‌നേഷ് രാജ്, സെറ്റർ ലാൽ സുജൻ, റെയിൽവേയുടെ ലിബറോ രാമനാഥൻ, അരുൺ സക്കറിയാസ് സിബി, അറ്റാക്കർ പി.എസ് വിശാൽ കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.