പാലാ:എരുമേലി പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം കാണിക്കിഴി സമർപ്പണത്തിനായി ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര സന്നിധിയിൽ ഇന്നെത്തും. രാവിലെ 8ന് കാവിൻപുറം ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്ന സംഘത്തെ ദേവസ്വം ഭാരവാഹികൾ ചേർന്ന് സ്വീകരിക്കും.
അയ്യപ്പന്റെ ചൈതന്യമുള്ള ഗോളകയുമായി പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം നടത്തുന്ന രഥഘോഷയാത്രയിൽ സംഘം കാണിക്കിഴി സമർപ്പിക്കുന്ന ഏക ക്ഷേത്രമാണ് കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം. കാവിൻപുറത്ത് എത്തുന്നസംഘം ശരണമന്ത്രങ്ങളോടെ ശ്രീകോവിലിന് വലംവച്ച് കാണിക്കിഴി സോപാനത്തിങ്കൽ സമർപ്പിക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി വിശേഷാൽ പ്രസാദം ആലങ്ങാട്ട് സംഘത്തിന് സമർപ്പിക്കും. ആലങ്ങാട്ട് സംഘം ആനയിച്ചുകൊണ്ടുവരുന്ന അയ്യപ്പ ചൈതന്യത്തിന് മുന്നിൽ ഭക്തർ നേരിട്ട് നീരാഞ്ജനം സമർപ്പിക്കുന്ന ഏക വഴിപാടും കാവിൻപുറം ക്ഷേത്രത്തിൽ മാത്രമേയുള്ളൂ. നാളികേരമുടച്ച് എള്ളുതിരിയിട്ട് ദീപം തെളിച്ച് ഭക്തർ നേരിട്ട് അയ്യപ്പന് നീരാഞ്ജനം ഉഴിയുകയാണിവിടെ.
സമൂഹ നീരാഞ്ജന സമർപ്പണത്തിന് ശേഷം ആലങ്ങാട്ട് പ്രാതലും നടക്കും. സമൂഹപെരിയോൻ അമ്പാടത്ത് എ.കെ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അയ്യപ്പൻവിളക്ക് രഥഘോഷയാത്രയുമായി കാവിൻപുറം ക്ഷേത്രത്തിലെത്തുന്നത്