കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം സ്‌കൂൾ സ്‌പോർട്‌സ് സ്‌കൂൾ ആക്കുന്നതിന് അനുമതി ലഭിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ദീർഘകാലമായി പരിഗണനയിലിരുന്ന പദ്ധതിയാണിത്. കിഫ്ബി മുഖേന പൂർത്തീകരിക്കുന്ന പദ്ധതിക്ക് 60 കോടി രൂപയാണ് പ്രാഥമിക കണക്കിൽ ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള കുന്നുംഭാഗം സ്‌കൂളിന്റെ ഏഴ് ഏക്കർ വരുന്ന സ്ഥലത്ത് സ്‌പോർട്‌സ് സൗകര്യങ്ങൾ വികസിപ്പിച്ച് സ്‌പോർട്‌സ് സ്‌കൂൾ ആയി പരിവർത്തനം ചെയ്യുന്നതാണ് പദ്ധതി. മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടം മാറ്റി പുതിയ കെട്ടിടം നിർമ്മിച്ച് അതിൽ നിലവിലുള്ള സ്‌കൂളിന്റെ 5 മുതൽ 10 വരെ ക്ലാസുകളും സ്‌പോർട്‌സ് സ്‌കൂളിന്റെ 7 മുതൽ 10 വരെ ക്ലാസുകളും നടത്താനാണ് ലക്ഷ്യമിടുന്നത്. പുതിയ അക്കാഡമിയ്ക്ക് ബ്ലോക്കിന് 1 കോടി രൂപ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ടം പൂർത്തിയാക്കി. 2 കോടി രൂപയുടെ രണ്ടാം ഘട്ടം നിർമ്മാണം ആരംഭിച്ചു. ഇതിന് പുറമേയാണ് ഇപ്പോൾ തുക അനുവദിക്കുന്നത്. വിശദമായ പ്രോജക്ട് തയ്യാറായിവരുന്നുണ്ടെന്നും പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും ചീഫ് വിപ്പ് അറിയിച്ചു.

വിപുലമായ പദ്ധതി

വോളിബാൾ കോർട്ട്

സ്വിമ്മിംഗ് പൂൾ

സിന്തറ്റിക്ക് ട്രാക്ക്

ഫുട്‌ബാൾ ടർഫ്

ക്രിക്കറ്റ് പരിശീലനം

ഹോസ്റ്റൽ