മുണ്ടക്കയം : വാഹനപരിശോധനയുടെ പരിമിതികൾ മുതലാക്കി നിയമംലംഘിച്ച് പായുന്ന വാഹന യാത്രക്കാർ ഇനി സൂക്ഷിക്കുക. നിങ്ങളെ പിടികൂടാൻ ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സജ്ജമാണ്. ദേശീയപാതയിൽ 34ാം മൈലിന് സമീപമാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. നയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ പകർത്തി മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരത്തെ സെൻട്രൽ സെർവർ കൺട്രോൾ റൂമിൽ സൂക്ഷിക്കും. തുടർന്ന് ജില്ലാ കൺട്രോൾ റൂമിലേയ്ക്ക് കൈമാറും. ഇവിടെ നിന്നാണ് നിയമ ലംഘനം നടത്തിയ വാഹന ഉടമകൾക്ക് ചിത്രം, തീയതി സമയം, സ്ഥലം, കുറ്റകൃത്യം എന്നിവ ഉൾപ്പെട്ട നോട്ടീസ് തപാൽ വഴിയും, എസ്.എം.എസ് മുഖേനെയും നൽകുക. മോട്ടോർ വാഹന വകുപ്പ് ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന റോഡുകളിൽ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറയാണ് ഗതാഗത വകുപ്പ് കെൽട്രോണിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്നത്. അടിക്കടിയുണ്ടാകുന്ന അപകടങ്ങളും, വാഹനങ്ങളുടെ അമിത വേഗതയുമാണ് മേഖലയിൽ കാമറ സ്ഥാപിക്കാൻ ഗതാഗത വകുപ്പിന് പ്രേരിപ്പിച്ചിരിക്കുന്നത്. ഇതോടെ അപകടങ്ങൾക്ക് തടയിടാനാകുമെന്നാണ് പ്രതീക്ഷ.