story

മുണ്ടക്കയം : മുണ്ടക്കയം 35-ാം മൈലിൽ നിന്നു മതമ്പ റൂട്ടിൽ സഞ്ചരിച്ചാൽ കടമാൻകുളത്ത് എത്തുമ്പോൾ കാണാം പഴയ തലമുറയുടെ ചരിത്രം പേറുന്ന ചുമടുതാങ്ങി. വാഹനസൗകര്യം ഇല്ലാതിരുന്ന കാലത്ത് ആളുകൾ തലച്ചുമടായാണ് സാധനങ്ങൾ കൊണ്ടു പോയിരുന്നത്. മതമ്പ, ചെന്നാപ്പാറ ഉൾപ്പെടെയുള്ള എസ്റ്റേറ്റ് മേഖലയിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് അന്ന് താമസിച്ചിരുന്നത്. അക്കാലത്ത് ഇവർക്ക് ആവശ്യമായ എല്ലാ സാധനങ്ങളും തലച്ചുമടായാണ് എത്തിച്ചിരുന്നത്. കുറേ ദൂരം സഞ്ചരിച്ച ശേഷം സാധനങ്ങൾ വഴിയരികിൽ ഇറക്കിവച്ച് വിശ്രമിക്കും. ഇതിനുള്ള സൗകര്യത്തിനായിരുന്നു വഴിയരികിൽ ചുമടുതാങ്ങികൾ സ്ഥാപിച്ചിരുന്നത്. രണ്ട് കല്ലുകൾ നാട്ടി നിർത്തി അതിനെ തമ്മിൽ യോജിപ്പിച്ച് നീളത്തിൽ ഒരു കല്ലുകൂടി സ്ഥാപിച്ചായിരുന്നു ചുമടുതാങ്ങിയുടെ നിർമ്മാണം. വാഹനസൗകര്യമായതോടെ മിക്ക ചുമടുതാങ്ങികളും നശിപ്പിക്കപ്പെട്ടു. ചരിത്രത്തിന്‍റെ അവശേഷിപ്പ് എന്നോണമാണ് കടമാൻകുളത്തെ ചുമടുതാങ്ങിയുടെ നിൽപ്പ്.

പുതുതലമുറയ്ക്ക് അപരിചിതം

വഴിയരികിലെ കാടുപിടിച്ച സ്ഥലത്ത് സ്ഥാനംപിടിച്ചിരിക്കുന്ന ചുമടുതാങ്ങിയെ പുതുതലമുറയ്ക്ക് പരിചയമില്ല. പലരും ഇത് ആളുകൾക്ക് വിശ്രമിക്കാനുള്ള സ്ഥലമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഉയരമുള്ള ഇതിൽ കയറി എങ്ങനെ ഇരിക്കും എന്ന ചോദ്യം ഉയരുമ്പോഴാണ് പഴയ ചുമടുതാങ്ങിയുടെ ചരിത്രം പഴമക്കാർ പുതുതലമുറയ്ക്ക് ഓർമ്മിച്ചു നൽകുന്നത്.