dsc

കോട്ടയം : രാജ്യത്തിന്റെ ബഹുസ്വരതയുടെ സംസ്‌ക്കാരവും മതനിരപേക്ഷതയുടെ പാരമ്പര്യവും കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ദേശീയ പതാകയുയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ നെഞ്ചോടു ചേർത്ത് നിറുത്തി അസമത്വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരും അണിചേരണം.

രാജ്യത്ത് അതിസമ്പന്നരുടെയും ശതകോടീശ്വരന്മാരുടെയും എണ്ണം വർദ്ധിക്കുമ്പോഴും അതിദരിദ്രരുടെ സ്ഥിതി അതേപോലെ തുടരുന്നു. അസമത്വം മാറിയാലേ പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയം പൂർണമായി പ്രാവർത്തികമാകൂ. മതനിരപേക്ഷതയുടെ പാരമ്പര്യം തകർക്കാൻ അനുവദിക്കരുത്. കൊവിഡ് മഹാമാരിയുടെ മൂന്നാംതരംഗത്തെ കൂട്ടായ്മയിലൂടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. തോമസ് ചാഴികാടൻ എം.പി, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, നഗരസഭാംഗം റീബാ വർക്കി, സബ് കളക്ടർ രാജീവ് കുമാർ ചൗധരി എന്നിവർ പങ്കെടുത്തു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആർ.പി.അനൂപ് കൃഷ്ണയായിരുന്നു പരേഡ് കമാൻഡർ.

പ്ലോട്ടിന് അനുമതി ലഭിക്കാത്തത് വേദനാജനകം

സാമൂഹിക പരിഷ്‌കർത്താവും നവോത്ഥാന നായകനുമായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉൾക്കൊള്ളുന്ന കേരളത്തിന്റെ പ്ലോട്ടിന് റിപ്പബ്ലിക് ദിന പരേഡിൽ അനുമതി ലഭിച്ചില്ലെന്നത് വേദനിപ്പിക്കുന്ന ഘടകമാണ്. പശ്ചിമബംഗാളിന്റെയും തമിഴ്‌നാടിന്റെയും പ്ലോട്ടുകൾക്കും അനുമതി ലഭിച്ചില്ല. സംസ്ഥാനങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാത്തത് ഫെഡറൽ സംവിധാനങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.