ഈരാറ്റുപേട്ട: ഭരണങ്ങാനത്ത് നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനിയോടൊപ്പം ഉണ്ടായിരുന്ന ജോഫിൻ നിവാസ് പൂവച്ചാൽ ജോഫിൻ (19) നെ കാട്ടാക്കടയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടക്ക് സമീപം മേലമ്പാറയുള്ള പെൺകുട്ടിയെയാണ് കാണാതായത്. ബുധനാഴ്ച പുലർച്ചെ ആറിന് കാണാതായതെന്നായിരുന്നു പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതി. പെൺകുട്ടി കിടന്നിരുന്ന കട്ടിലിൽ തലയിണകൾ കൂട്ടിച്ചേർത്ത് പുതപ്പിട്ടുമൂടി വച്ചതിനാൽ വിവരം വീട്ടുകാർ അറിയാൻ വൈകി. തുടർന്ന് ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.


ജോഫിനും പെൺകുട്ടിയും കഴിഞ്ഞ ദിവസം രാവിലെ സ്റ്റാൻഡിൽ നിന്നും ബസിൽ കയറി ടിക്കെറ്റെടുത്ത കാര്യം ബസ് ജീവനക്കാർ പൊലീസിനെ അറിയിച്ചിരുന്നു. 200 രൂപയാണ് ടിക്കറ്റിനായി കണ്ടക്ടർക്ക് നൽകിയത്. തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നും പൊലീസ് ഇരുവരെയും വൈകിട്ടോടെ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയുള്ള ബന്ധമാണ് യുവാവിന്റെ കൂടെ പോകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്. പാലാ ഡി.വൈ.എസ്.പി സാജു ജോസഫ്, ഈരാറ്റുപേട്ട എസ്.ഐ തോമസ് സേവ്യർ, എ.എസ്.ഐമാരായ അനിൽകുമാർ, ഏലിയാമ്മ ആന്റണി.വനിത കോൺസ്റ്റബിൾമാരായ നിധിയ, ശാരദ, കൃഷ്ണദേവ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കണ്ടെത്തിയത്. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.