അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ രാത്രികാലത്ത് സോളാർ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യം. മുൻകാലങ്ങളെ അപേക്ഷിച്ച് വാളറയ്ക്കും നേര്യമംഗലം പാലത്തിനുമിടയിലുള്ള വനമേഖലയിൽ രാത്രികാലത്ത് കാട്ടാനയുടെ അടക്കം സാന്നിധ്യമുണ്ട്. ഇത് ദേശീയപാതയിലൂടെയുള്ള രാത്രിയാത്ര കൂടുതൽ ദുഷ്‌കരമാക്കുകയാണ്. വലിയ കൊക്കയുടെ സമീപത്ത് കൂടിയാണ് പലഭാഗത്തും പാത കടന്നു പോകുന്നത്. ചിലയിടങ്ങളിലെ വീതി കുറവും വെല്ലുവിളി ഉയർത്തുന്നു. വിവിധ ഇടങ്ങളിൽ പ്രത്യേകിച്ച് അപകട സാധ്യതയേറിയ ഇടങ്ങളിൽ സോളാർ വഴിവിളക്കുകൾ സ്ഥാപിച്ചാൽ വനമേഖലയിലൂടെയുള്ള രാത്രിയാത്ര കൂടുതൽ സുഗമമാക്കാമെന്നാണ് വാദം. വാളറ മുതൽ നേര്യമംഗലം വരെയുള്ള വനമേഖല പിന്നിടാൻ അരമണിക്കൂറോളം സമയം വാഹനയാത്രികർക്കാവശ്യമാണ്. വിനോദ സഞ്ചാരികളുടെ തിരക്കൊഴിയുന്ന ദിവസങ്ങളിൽ നേര്യമംഗലം വനമേഖലയിലൂടെയുള്ള രാത്രി യാത്ര ഒറ്റപ്പെട്ടതാകും. വഴി പരിചിതമല്ലാതെത്തുന്ന വിനോദ സഞ്ചാര വാഹനങ്ങളടക്കം രാത്രികാലത്ത് അപകടത്തിൽപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപകട സാധ്യതയേറിയ പാതയെന്ന നിലയിൽ വഴിവിളക്കുകൾ സ്ഥാപിക്കപ്പെട്ടാൽ രാത്രികാലത്ത് പാതയുടെ ദിശ കൂടുതൽ വ്യക്തമാകുന്നതിനും വന്യജീവികളുടെ സാന്നിധ്യമുണ്ടെങ്കിൽ വേഗത്തിൽ തിരിച്ചറിയുന്നതിനും സാധിക്കുമെന്നാണ് വിലയിരുത്തൽ.