
കോട്ടയം: മാർക്ക് ലിസ്റ്റിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനുമായി വിദ്യാർത്ഥിനിയിൽ നിന്ന് കോഴവാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്‌ത എം.ജി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ. എൽസി പത്താം ക്ളാസ് ജയിക്കാതെ പ്യൂൺ ആയാണ് ജോലിയിൽ കയറിയത്. രാഷ്ട്രീയത്തണലിൽ വളർന്നു. കുടുംബം സജീവ സി.പി.എം പ്രവർത്തകരാണ്.
സജീവ പ്രവർത്തക പിടിയിലായെന്നറിഞ്ഞ് എം.ജി സർവകലാശാല അസോസിയേഷന്റെ ഇടപെടലുണ്ടായെങ്കിലും തെളിവിനു മുന്നിൽ രക്ഷയില്ലെന്ന് കണ്ടാണ് സംഘടനയിൽനിന്ന് പുറത്താക്കി തടിയൂരിയത്.
ഇന്റർനാഷണൽ റിലേഷൻസ് വകുപ്പിൽ പ്യൂണായിരുന്ന എൽസിയെ 2010ൽ പരീക്ഷ നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തിയത് രാഷ്‌ട്രീയ സ്വാധീനത്തിലാണ്. പിന്നീട് സാക്ഷരതാ മിഷന്റെ പത്താം ക്ളാസ് തുല്യതാ പരീക്ഷ ജയിച്ചു. പ്ളസ് ടു പാസായി. എം.ജിയിൽ നിന്ന് ഡിഗ്രിയും നേടി. ഡിഗ്രി ലഭിച്ചതിനെതിരെ പരാതി ഉയർന്നെങ്കിലും അന്വേഷണമുണ്ടായില്ല. 2017 നവംബറിൽ ഒഴിവുകൾ സൃഷ്ടിച്ചാണ് യൂണി. അസിസ്റ്റന്റായി എം.ബി.എ വിഭാഗത്തിൽ നിയമിച്ചത്.
അറുപതിനായിരം രൂപയ്ക്ക് മുകളിൽ ശമ്പളമുള്ള എൽസിക്കെതിരെ മുൻപും കൈക്കൂലി പരാതി ഉയർന്നെങ്കിലും തെളിവുകൾ ലഭിച്ചില്ല.വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും ഒന്നും പിടിച്ചെടുത്തില്ല. ബ്ളേഡും ചിട്ടിയും നടത്തുന്ന മറ്റൊരു യൂണിവേഴ്സിറ്റി ജീവനക്കാരനുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് വിജിലൻസ് സംശയിക്കുന്നു.
 കൂസലില്ലാതെ എൽസി
അറസ്റ്റിലായി കോട്ടയം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ ബന്ധുക്കളും മകനും വാവിട്ട് കരഞ്ഞപ്പോഴും എൽസിക്ക് കൂസലില്ലായിരുന്നു. ''പേടിക്കേണ്ട, ഞാൻ അല്ലേ പറയുന്നേ, കുഴപ്പമില്ല'' - ഇങ്ങനെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഇപ്പോൾ റിമാൻഡിലാണ്.
എൽസിക്കായി ചട്ടം മാറ്റി
അസിസ്റ്റന്റ് തസ്തികയിൽ അപ്പോഴുള്ള ഒഴിവുകളുടെ നാലു ശതമാനം നാലു വർഷത്തിലേറെ സർവീസും ബിരുദവുമുള്ള ലാസ്റ്റ് ഗ്രേഡുകാർക്കായി മാറ്റിവയ്ക്കണമെന്ന് ചട്ടം.ഇതുപ്രകാരം ജൂനിയറായ എൽസിക്ക് നിയമനം നൽകാൻ കഴിഞ്ഞില്ല. ചട്ടം തിരുത്തി 2017ൽ എൽസിക്ക് നിയമനം ഉറപ്പാക്കി.
`സേവനങ്ങൾ സുതാര്യമാക്കാൻ സാങ്കേതിക സംവിധാനമുണ്ടാക്കും. സെക്‌ഷനുകളിൽ നേരിട്ട് പോകേണ്ടി വരില്ല. ഇതിനുള്ള നിർദ്ദേശം ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൽ വയ്ക്കും. ജീവനക്കാരിക്കെതിരായ അന്വേഷണത്തിന് സമിതിയെ നിയോഗിക്കും.'
-പ്രൊഫ. സാബു തോമസ് , എം.ജി വൈസ് ചാൻസലർ