
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ തരംഗമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിൽ നിലവിലുള്ള കൊവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോൺ വകഭേദമാണെന്നും ശേഷിക്കുന്ന ആറ് ശതമാനം ഡെൽറ്റ വകഭേദമാണെന്നും മന്ത്രി സൂചിപ്പിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം ഒമിക്രോണിന്റെ തീവ്രത ഡെൽറ്റയെക്കാളും കുറവാണെങ്കിലും നിസാരമായി കാണരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. വിട്ടുമാറാത്ത ചുമ, കടുത്ത പനി എന്നിവയുണ്ടെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കേണ്ടതാണെന്നും 0471 2518584 നമ്പറിൽ പ്രവർത്തിക്കുന്ന മോണിട്ടറിംഗ് സെല്ലിൽ ബന്ധപ്പെടാവുന്നതുമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് രോഗികളില്‍ 96.4 ശതമാനം വീടുകളിൽ തന്നെ കഴിയുകയാണെന്നും അതിനാൽ തന്നെ ഗൃഹപരിചരണത്തിന് ആശുപത്രിയിലേത് പോലെതന്നെ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിലെ ഐ സി യു, വെന്റിലേറ്റർ ഉപയോഗങ്ങളിൽ കുറവുണ്ടായതായും മന്ത്രി വെളിപ്പെടുത്തി.
ഗുരുതര രോഗികൾ, എച്ച്ഐവി പൊസിറ്റീവ് രോഗികൾ എന്നിവർ കൊവിഡ് പൊസിറ്റീവായാൽ എത്രയും വേഗം ആശുപത്രിയിലേക്ക് മാറണമെന്നും ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സ്വകാര്യ ആശുപത്രികളിലും 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് വേണ്ടി മാറ്രിവയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.