
മുംബയ്: ട്വന്റി-20 ടീമിന്റെ ക്യാപ്ടൻ സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള തീരുമാനം വിരാട് കൊഹ്‌ലി സ്വയം എടുത്തതാണെന്നും എന്നാൽ ഏകദിന ക്യാപ്ടൻ സ്ഥാനത്തുനിന്ന് തങ്ങൾ മാറ്റിയതാണെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ചേതൻ ശർമ്മ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീമിനെ പ്രഖ്യാപിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചേതൻ. വിരാടിനെ ഏകദിന ക്യാപ്ടൻസിയിൽ നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗം വിശദീരിച്ച ചേതൻ വിരാടിന്റെ ആരോപണങ്ങൾക്ക് മറുപടിയും നൽകി.
യു.എ.ഇയിൽ ലോകകപ്പ് തുടങ്ങുന്നതിന് മുന്നേയാണ് ലോകകപ്പ് കഴിഞ്ഞാലുടൻ താൻ ചെറുഫോർമാറ്റിലെ നായകസ്ഥാനം ഒഴിയുമെന്ന് വിരാട് അറിയിച്ചതെന്ന് ചേതൻ ശർമ്മ പറഞ്ഞു. അന്ന് സെലക്ഷൻ മീറ്റിംഗിലുണ്ടായിരുന്ന എല്ലാവരും ക്യാപ്ടൻ സ്ഥാനം രാജി വെയ്ക്കരുതെന്ന് വിരാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിരാട് തീരുമാനം മാറ്റിയില്ല.
വിരാടിനോട് ക്യാപ്ടൻ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി നേരത്തെ ബി.സി.സി.ഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാൽ സൗരവിന്റെ വാക്കുകൾ പരസ്യമായി വിരാട് തളളിപ്പറഞ്ഞിരുന്നു. എന്നാൽ ഗാംഗുലിയെ അനുകൂലിക്കുന്ന തരത്തിലാണ് ചേതൻ ശർമയുടെ ഇപ്പോഴത്തെ പ്രതികരണം .
'അന്ന് സെലക്ഷൻ കമ്മിറ്റി യോഗത്തിൽ വിരാട് ക്യാപ്ടൻ സ്ഥാനം ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചപ്പോൾ എല്ലാവരും വിസ്മയിച്ചു. ട്വന്റി-20 ലോകകപ്പ് തൊട്ടരികെ നിൽക്കെ ഇത്തരമൊരു പ്രഖ്യാപനം എങ്ങനെ സ്വീകരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഈ തീരുമാനം പുനരാലോചിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവരും ആവശ്യപ്പെട്ടിരുന്നു. ലോകകപ്പ് കഴിഞ്ഞ് ഇതേകുറിച്ച് ചിന്തിക്കാമെന്നും പറഞ്ഞതാണ്. -ചേതൻ ശര്‍മ വ്യക്തമാക്കി.
അതേസമയം ഏകദിന ടീമിന്റെ ക്യാപ്ടൻ സ്ഥാനത്തുനിന്ന് വിരാടിനെ സെലക്ഷൻ കമ്മിറ്റി പുറത്താക്കുകയായിരുന്നെന്നും ചേതൻ ശർമ്മ വ്യക്തമാക്കി. ട്വന്റി-20 ടീമിന്റെ ക്യാപ്ടൻ സ്ഥാനത്ത് നിന്ന് രാജിവെച്ചത് വിരാടിന്റെ മാത്രം തീരുമാനമായിരുന്നു. അന്ന് നായകസ്ഥാനം ഒഴിയണമെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ ട്വന്റി-20 ക്യാപ്ടൻ സ്ഥാനം രാജിവെച്ച സ്ഥിതിക്ക് ടീമുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളെ കുറിച്ച് സെലക്ടർമാർ ആലോചിക്കേണ്ടതായിരുന്നു. അങ്ങനെയാണ് വൈറ്റ് ബാൾ ഫോർമാറ്റിന് ഒറ്റ ക്യാപ്ടൻ എന്ന തീരുമാനത്തിലെത്തിയത്. വിരാട് ട്വന്റി-20 ക്യാപ്ടൻ സ്ഥാനം രാജിവെച്ചതിനാൽ അതുമായി ബന്ധപ്പെട്ട് പെട്ടെന്ന് തീരുമാനം കൈക്കൊള്ളാൻ തങ്ങൾക്ക് കഴിഞ്ഞെന്നും ചീഫ് സെലക്ടർ പറഞ്ഞു.
ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചില്ലെന്ന കൊഹ്‌ലിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടും ചേതൻ വിശദീകരണം നൽകി. അന്നത്തെ സെലക്ഷൻ കമ്മിറ്റി യോഗം അവസാനിച്ചശേഷം താൻ വിരാടിനെ വിളിച്ചിരുന്നു. യോഗത്തിനിടെ ഈ തീരുമാനം അറിയിക്കാൻ താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് യോഗത്തിന് ശേഷം വിളിച്ചത്. വൈറ്റ് ബാൾ ഫോർമാറ്റിൽ ഒരു ക്യാപ്ടൻ മതിയെന്നാണ് സെലക്ടർമാരുടെ തീരുമാനമെന്ന് താൻ അദ്ദേഹത്തെ അറിയിച്ചുവെന്നും ചേതൻ പറഞ്ഞു. ക്യാപ്ടൻസിയുമായി ബന്ധപ്പെട്ട് വിരാട് ചില കാര്യങ്ങൾ ചോദിച്ചെന്നും അത് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താനാകില്ലെന്നും ചേതൻ പറഞ്ഞു. നല്ല രീതിയിലാണ് തങ്ങൾ ഫോണിലൂടെ സംസാരിച്ചുപിരിഞ്ഞതെന്നും ചേതന്‍ ശർമ വ്യക്തമാക്കി.
ഭാവി നായകൻ രാഹുൽ
വിരാട് കൊഹ്‌ലിയ്ക്കും രോഹിത് ശർമയ്ക്കും ശേഷം ഇന്ത്യയെ നയിക്കാൻ കെ.എൽ.രാഹുൽ യോഗ്യനാണെന്ന് ചീഫ് സെലക്ടർ ചേതൻ ശർമ പറഞ്ഞു.രാഹുലിനുവേണ്ട എല്ലാവിധ പരിശീലനവും നൽകുമെന്നും ചേതൻ പറഞ്ഞു.
ഇന്ത്യയുടെ ഭാവി നായകനായി രാഹുലിനെയാണ് പരിഗണിക്കുന്നത്. മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങുന്ന താരമാണ് രാഹുൽ. അദ്ദേഹത്തിന് മികച്ച നേതൃത്വ പാടവമുണ്ട്. രോഹിതിനെപോലെ ഇന്ത്യയെ നയിക്കാൻ രാഹുലിന് സാധിക്കും. അതുകൊണ്ടാണ് രോഹിതിന് പരിക്ക് പറ്റിയപ്പോൾ രാഹുലിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുടെ നായകനാക്കിയത്. - ചേതൻ ശർമ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ജനുവരി 19 നാണ് ഏകദിന പരമ്പര ആരംഭിക്കുക. ജസ്പ്രീത് ബുംറയാണ് ഉപനായകൻ. വിരാട് കൊഹ്‌ലി ടീമിലുണ്ട്.ടെസ്റ്റ് ടീമിന്റെ ഉപനായകനാണ് രാഹുൽ.