
കൊച്ചി: സമ്പദ്‌പ്രവർത്തനങ്ങൾ ഉഷാറായി തുടരുന്നുവെന്ന് വ്യക്തമാക്കി ഡിസംബറിലും ലഭിച്ചത് മികച്ച ജി.എസ്.ടി വരുമാനം; 1.29 ലക്ഷം കോടി രൂപ. ഇതിൽ 22,578 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 28,658 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 69,155 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. സെസ് ഇനത്തിൽ 9,389 കോടി രൂപയും ലഭിച്ചു.
2020 ഡിസംബറിലെ 1.15 ലക്ഷം കോടി രൂപയേക്കാൾ 13 ശതമാനവും 2019 ഡിസംബറിലെ 1.03 ലക്ഷം കോടി രൂപയേക്കാൾ 26 ശതമാനവും അധികമാണ് കഴിഞ്ഞമാസത്തെ സമാഹരണം. ഇറക്കുമതി ഉത്‌പന്നങ്ങളിൽ നിന്നുള്ള വരുമാനത്തിൽ കഴിഞ്ഞമാസം 36 ശതമാനം വർദ്ധനയുണ്ട്. നവംബറിലെ ഇടപാടുകളുടെ നികുതി സമാഹരണമാണ് ഡിസംബറിൽ നടന്നത്. നവംബറിൽ ഇ-വേ ബില്ലുകളുടെ എണ്ണം ഒക്‌ടോബറിലെ 7.4 കോടിയിൽ നിന്ന് 17 ശതമാനം താഴ്‌ന്ന് 6.1 കോടിയിലെത്തിയെങ്കിലും നികുതിഅടവ് മെച്ചപ്പെട്ടതും കേന്ദ്ര-സംസ്ഥാന നികുതിവകുപ്പുകളുടെ മികച്ച പ്രവർത്തനവും വരുമാനം കൂടാൻ സഹായിച്ചുവെന്ന് ധനമന്ത്രാലയം അഭിപ്രായപ്പെട്ടു.
കുതിക്കുന്ന വരുമാനം
തുടർച്ചയായ മൂന്നാംമാസമാണ് 1.30 ലക്ഷം കോടി രൂപയ്ക്കടുത്ത് ജി.എസ്.ടി സമാഹരണം തുടരുന്നത്. 1,29,780 കോടി രൂപയാണ് കഴിഞ്ഞമാസം നേടിയത്.
നടപ്പുവർഷത്തെ ഇതുവരെയുള്ള സമാഹരണം (തുക കോടിയിൽ):
ഏപ്രിൽ : ₹1.39 ലക്ഷം
മേയ് : ₹97,821
ജൂൺ : ₹92,800
ജൂലായ് : ₹1.16 ലക്ഷം
ആഗസ്‌റ്റ് : ₹1.12 ലക്ഷം
സെപ്‌തംബർ : ₹1.17 ലക്ഷം
ഒക്‌ടോബർ : ₹1.30 ലക്ഷം
നവംബർ : ₹1.31 ലക്ഷം
ഡിസംബർ: ₹1.29 ലക്ഷം
കേരളത്തിന്റെ വളർച്ച 7%
ജി.എസ്.ടിയായി ഡിസംബറിൽ കേരളം നേടിയത് 1,895 കോടി രൂപ. 2020 ഡിസംബറിലെ 1,776 കോടി രൂപയേക്കാൾ ഏഴ് ശതമാനം അധികം. മഹാരാഷ്‌ട്ര (19,592 കോടി രൂപ), കർണാടക (8,335 കോടി രൂപ), ഗുജറാത്ത് (7,336 കോടി രൂപ) എന്നിവയാണ് ഏറ്റവുമധികം ജി.എസ്.ടി സമാഹരിച്ച സംസ്ഥാനങ്ങൾ.
₹1.30 ലക്ഷം കോടി
നടപ്പുവർഷം (2021-22) ഒക്‌ടോബർ-ഡിസംബർപാദത്തിലെ ശരാശരി പ്രതിമാസ ജി.എസ്.ടി സമാഹരണം 1.30 ലക്ഷം കോടി രൂപയാണ്. ജൂൺപാദത്തിൽ 1.10 ലക്ഷം കോടി രൂപയും സെപ്തംബർപാദത്തിൽ 1.15 ലക്ഷം കോടി രൂപയുമായിരുന്നു.