kk

ന്യൂഡല്‍ഹി: ആറായിരത്തോളം എന്‍.ജി.ഒകളുടെ വിദേശഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് ശനിയാഴ്ചയോടെ റദ്ദാകും,​ കാലാവധി കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന മദർ തെരേസ രൂപം നൽകിയ സംഘടനയുടെ എഫ്..സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെയാണ് മറ്റുസംഘടനകളുടെ വിവരങ്ങളും കേന്ദ്രസർക്കാർ പുറത്തുവിട്ടത്.

ആറായിരത്തോളം വരുന്ന എന്‍.ജി.ഒകളില്‍ ഭൂരിപക്ഷവും എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ലൈസന്‍സ് കാലാവധി കഴിയുന്ന കാര്യം കാണിച്ച് സംഘടനകള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും എങ്കിലും പല സംഘടനകളും അപേക്ഷിക്കാന്‍ തയ്യാറായില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രാജ്യത്ത് വിദേശ ഫണ്ട് സ്വീകരിച്ച് 22832 സ്ഥാപനങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇവയുടെ എണ്ണം 16,829 ആയി. നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആൻഡ് ലൈബ്രറി, കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും ലൈസന്‍സ് റദ്ദായവയുടെ പട്ടികയില്‍ പെടുന്നു . ഒക്‌സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് കഴിഞ്ഞ മാസങ്ങളില്‍ കാലാവധി കഴിഞ്ഞിരുന്നു. ഇന്നത്തോടെ ഇവര്‍ക്കെല്ലാം ലൈസന്‍സ് നഷ്ടമാകും. ഒക്‌സ്ഫാം ഇന്ത്യ ഉള്‍പ്പടെ ഉള്ളവയ്ക്ക് എഫ്.സി.ആര്‍.എ ലൈസന്‍സ് നഷ്ടമാവുമെങ്കിലും രജിസ്‌ട്രേഷന്‍ നഷ്ടമാവുകയില്ല.