foreigner-

കോവളം: മദ്യവുമായെത്തിയതിന് പൊലീസ് തടഞ്ഞ വിദേശിയെ പലരും നേരത്തെ സാമ്പത്തികമായി കബളിപ്പിച്ചെന്നും പരാതി വാഴമുട്ടം വട്ടപ്പാറയിൽ ഇന്റോർ ഹോംസ്റ്റേ റിവർ സൈഡ് വില്ലയിൽ താമസക്കാരനായ സ്റ്റിഗ് സ്റ്റീഫൻ ആസ്‌ബെർഗ് ഏഴ് വർഷങ്ങൾക്ക് മുമ്പാണ് കോവളത്ത് എത്തുന്നത്. ഹോംസ്റ്റേ ബിസിനസിൽ താല്പര്യം തോന്നിയ ഇയാൾ വിഴിഞ്ഞം സ്വദേശിയുടെ സഹായത്തോടെ വാഴമുട്ടം വട്ടപ്പാറ റോഡിൽ 15 സെന്റോളം വരുന്ന ഭൂമി വാങ്ങി. കുറച്ച് നാൾ കഴിഞ്ഞ് വിഴിഞ്ഞം സ്വദേശിയുമായി എന്തോ കാരണത്താൽ തെറ്റിപ്പിരിയുകയും ചെയ്തു. വസ്തു വാങ്ങുന്നതിനായി 1.80 കോടി രൂപ ചെലവാക്കിയ തന്നെ ചിലർ ചേർന്ന് കബളിപ്പിച്ചതായുമാണ് തിരുവല്ലം പൊലീസിൽ ഇയാൾ മുമ്പ് നൽകിയ പരാതി.

വസ്തുവിൽ വീട് പണിതതിന് ശേഷമുള്ള തർക്കം കാരണം കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് വട്ടപ്പാറ സമുദ്ര ഭാഗങ്ങളിലെ നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായങ്ങളും ഭക്ഷണക്കിറ്റുകളും ഇയാൾ വിതരണം ചെയ്തിരുന്നു. ഭാര്യ മരിച്ചതിന് ശേഷം സ്റ്റിഗ് സ്റ്റീഫൻ ആസ്‌ബെർഗ് നാട്ടിലേക്ക് മടങ്ങി പോയില്ലെന്നും ഇയാളുടെ രണ്ട് പെൺമക്കൾ ഇടയ്ക്കിടെ പിതാവിനെ കാണാനെത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു.