
കൃഷിമന്ത്രി പി പ്രസാദിനെക്കുറിച്ച് സംവിധായകൻ അരുൺ ഗോപി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മന്ത്രിയുടെ ലാളിത്യത്തെക്കുറിച്ചാണ് കുറിപ്പ്. ഗുരു സമാധിയിൽ ഒരു സ്ലിപ്പർ ചെരുപ്പും, മുണ്ടും ഷർട്ടും ധരിച്ചെത്തിയതും, മന്ത്രിയാണെന്നറിഞ്ഞപ്പോൾ പൊലീസുകാരൻ പോലും അത്ഭുതപ്പെട്ടതിനെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്ന് ഞാനൊരു കാഴ്ച കണ്ടു...!! രാവിലെ ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോൾ രണ്ടു പൊലീസുകാർക്കൊപ്പം ഒരാൾ നടന്നു പോയി, വാതിക്കൽ നിന്ന എസ് ഐ ആരോ പോകുന്നു എന്ന രീതിയിൽ നിന്നപ്പോൾ..!!(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) സി ഐ ഓടി വന്നു ആ പൊലീസ് ഓഫീസറെ വഴക്കു പറഞ്ഞു "എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്" എന്ന്...!! ചെയ്ത തെറ്റു മനസിലാകാതെ മിഴിച്ചു നിന്ന എസ് ഐ, അറിയാതെ ചോദിച്ചു പോയി "അതിനാരാണ് അദ്ദേഹം...???"
സി ഐ ഒരൽപ്പം ഈർഷ്യയോട് പറഞ്ഞു "എടോ അത് മന്ത്രിയാടോ"...!! കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി...!! ഗസ്റ്റ് ഹൗസിൽ നിന്നു സമാധിവരെ കാല്നടയായി വരിക ഒരു സ്ലിപ്പർ ചെരുപ്പും സാദാ മുണ്ടും ഷർട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്‌വഴക്കം. സാധാരണ ആഡംബരങ്ങളുടെ പാരമ്യതയിൽ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറിൽ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകൾക്കിടയിൽ ഇങ്ങനെ ഒരു മനുഷ്യൻ അദ്ഭുതമായിരുന്നു...!! പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തിൽ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷിമന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്..!! അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യമായാണ് കാണുന്നത് പോലും... തികഞ്ഞ ആദരവ് തോന്നി..!! ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളിൽ കാണുമ്പോൾ ആണ് ആശ്വാസകരമായി മാറുന്നത്..!!
ലാൽ സലാം സഖാവേ...