ayodhya-

അയോദ്ധ്യ : പുതുവർഷ ദിനം അയോദ്ധ്യയിലേക്ക് പുണ്യ ദർശനത്തിനായി ഒഴുകിയെത്തിയത് 1.12 ലക്ഷത്തിലധികം ഭക്തർ. ഉത്തർപ്രദേശിലെ രാമജന്മഭൂമിയിൽ പുതിയ ക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതിന് ഇടയിലാണ് ഭക്തർ ദർശന പുണ്യം തേടി എത്തുന്നത്. പുതുവർഷ ദിനത്തിൽ രാവിലെ ഏഴ് മണിമുതൽ ഭക്തർ എത്തി തുടങ്ങിയിരുന്നു. പതിനൊന്ന് മണിയ്ക്കകം 53,000 ഭക്തർ എത്തി.


ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ആറ് വരെ 59,000 ത്തോളം ഭക്തരും രാമജന്മഭൂമി സന്ദർശിച്ചു. ഈ സമയത്ത് ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ നിന്നും രാമജന്മഭൂമിയിലേക്കുള്ള ഇടുങ്ങിയ പാത ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ വളരെ ബുദ്ധിമുട്ടിയാണ് ഭക്തരെ നിയന്ത്രിച്ചത്.

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അയോദ്ധ്യയിൽ ഭക്തരുടെ സഞ്ചാരം നിയന്ത്രിക്കാൻ പൊലീസ് കനത്ത ജാഗ്രത പുലർത്തിയിരുന്നു. പുതുവർഷത്തിൽ ഇത്രയും വലിയ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.