
തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഡി-ലിറ്റ് ശുപാശ നൽകാനുള്ള അവകാശം ഗവർണർക്കുണ്ട്. പ്രതിപക്ഷനേതാവിന് വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു.
'മുഖ്യമന്ത്രി പിണറായി വിജയൻ പാലും പഴവും കൊടുത്ത് വളർത്തുന്ന വക്കീലായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നു. പിണറായിയെ പേടിയാണ് പ്രതിപക്ഷ നേതാവിന്. അതാണ് ഗവർണർക്കെതിരായ വിമർശനങ്ങളിൽ നിന്ന് മനസിലാകുന്ന'തെന്നും വി മുരളീധരൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ നാവായി വി ഡി സതീശൻ മാറിയെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി, ഗവർണറെ അവഹേളിച്ചതിലൂടെ ഭരണഘടനയെയാണ് അവഹേളിച്ചതെന്നും പറഞ്ഞു.
രാജ്യത്തിന്റെ പ്രഥമ പൗരനെ കേരള സർക്കാർ അവഹേളിച്ചുവെന്ന മാദ്ധ്യമ വാർത്തകൾ ഗവർണർ നിഷേധിച്ചിട്ടില്ല. രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകുന്നതിൽ എന്ത് അയോഗ്യതയാണുള്ളതെന്ന് മുഖ്യമന്ത്രിപറയണം. അദ്ദേഹം ഒരു ദളിതനായതു കൊണ്ടാണോ ഡി. ലിറ്റ് നൽകേണ്ടെന്ന നിലപാടെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ നടപടികൾ സ്വീകരിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ ഗവർണർ ചാൻസിലർ പദവി ഏറ്റെടുക്കുമെന്നും മുരളീധരൻ സൂചിപ്പിച്ചു.