
അഹമ്മദാബാദ്: എയർട്രാഫിക് കൺട്രോളറുടെ അനുമതിയില്ലാതെ സ്പൈസ് ജെറ്റ് യാത്രക്കാരുമായി പറന്നുപൊങ്ങിയ സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചു. 2021 ഡിസം. 30ന് രാവിലെ 9.30ന് ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലായിരുന്നു സംഭവം.രാജ്കോട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനമായിരുന്നു ഇത്. അന്വേഷണം പൂർത്തിയാകുന്നതുവരെ വിമാനം പറത്തിയ പൈലറ്റുമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. റൺവേ സുരക്ഷിതമാണെങ്കിലും ടേക്ക് ഓഫ് ചെയ്യാനായി എ.ടി.സിയിൽ നിന്ന് അനുമതി ആവശ്യമാണ്. പറന്നുയരാനായി നാലു ഘട്ടങ്ങളിൽ പൈലറ്റുമാർക്ക് എ.ടി.സിയിൽ നിന്ന് അനുമതി ലഭിക്കണമെന്നാണ് നിയമം.