k

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് എഫ്.സി.ഗോവ. മത്സരം അവസാനിച്ചപ്പോൾ ഇരുടീമുകളും രണ്ടുഗോൾ വീതം നേടി. ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി ജീക്‌സണ്‍ സിങ്ങും അഡ്രിയാന്‍ ലൂണയും ഗോളടിച്ചപ്പോള്‍ ഗോവയ്ക്ക് വേണ്ടി ഓര്‍ഗെ ഓര്‍ട്ടിസും എഡു ബേഡിയയും സ്‌കോര്‍ ചെയ്തു.

രണ്ട് ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ കുരുങ്ങിയത്. ഈ സമനിലയോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. ഒന്‍പത് പോയന്റുള്ള ഗോവ ഒന്‍പതാം സ്ഥാനത്താണ്. തുടര്‍ച്ചയായി എട്ട് മത്സരങ്ങളില്‍ പരാജയമറിയാതെയാമ് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം. മുന്നേറാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.

പത്താം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മത്സരത്തില്‍ ലീഡെടുത്തു. യുവതാരം ജീക്‌സണ്‍ സിംഗാണ് വേണ്ടി വലകുലുക്കിയത്. അഡ്രിയാന്‍ ലൂണയുടെ കോര്‍ണര്‍ കിക്ക് മികച്ച ഹെഡ്ഡറിലൂടെ ജീക്‌സണ്‍ ഗോവന്‍ വലയിലെത്തിച്ചു. സമനില ഗോള്‍ നേടാനായി ഗോവ ഉണര്‍ന്നു കളിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം അതെല്ലാം വിഫലമാക്കി. 20-ാം മിനിറ്റില്‍ പ്ലേമേക്കര്‍ അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡുയര്‍ത്തി. 35 മീറ്റര്‍ ദൂരെനിന്ന് ലൂണ തൊടുത്തുവിട്ട ഷോട്ട് ഗോവന്‍ പോസ്റ്റിലേക്ക് പറന്നിറങ്ങി പോസ്റ്റിലിടിച്ച് വലയില്‍ കയറി. സ്ഥാനം തെറ്റിനിന്ന ഗോള്‍കീപ്പര്‍ ധീരജിന് പന്ത്് തട്ടിയൊഴിവാക്കാന്‍ സാധിച്ചില്ല. ഇതോടെ കേരളം 20 മിനിറ്റിനുള്ളില്‍ തന്നെ 2-0ന് മുന്നിലെത്തി.

എന്നാല്‍ . 24-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് ഗോവ മത്സരം ആവേശത്തിലാഴ്ത്തി. ഓര്‍ഗെ ഓര്‍ട്ടിസാണ് ഗോവയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. സാവിയര്‍ ഗാമയുടെ മനോഹരമായ പാസ് സ്വീകരിച്ച ഓര്‍ട്ടിസ് ഗോള്‍കീപ്പര്‍ ഗില്ലിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു. 38-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ഗോവ രണ്ടാം ഗോളടിച്ച് സമനില നേടി. കോര്‍ണര്‍ കിക്ക് നേരിട്ട് ഗോള്‍വലയിലെത്തിച്ചാണ് എഡു ബേഡിയ വലകുലുക്കിയത്. ഇതോടെ മത്സരം 2-2 എന്ന നിലയിലായി. ഇന്‍ജൂറി ടൈമില്‍ ഗോവയ്ക്ക് ഒന്നിലധികം അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോളായി മാറിയില്ല.