
ന്യൂഡൽഹി: കാർഷിക നിയമങ്ങളിലെ എതിർപ്പിന് പുറമേ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും എതിർപ്പുമായി കർഷക സംഘടനകൾ. പെൺകുട്ടികളുടെ വിവാഹപ്രായ വിഷയമാണ് ഇത്തവണ കർഷകർ എതിർപ്പ് ഉന്നയിക്കുന്ന വിഷയം. പതിനെട്ടിൽ നിന്നും വിവാഹപ്രായം 21 ആക്കാനുളള നീക്കം അംഗീകരിക്കില്ലെന്നും ഇത് അവകാശലംഘനമാണെന്നും ഹരിയാനയിൽ ഭീവാണിയിൽ നടന്ന മഹാപഞ്ചായത്തിൽ കർഷക നേതാക്കൾ അഭിപ്രായപ്പെട്ടു.
പെൺകുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നത് മാതാപിതാക്കളോടെ സമ്മതത്തോടെ വേണം. കേന്ദ്ര സർക്കാർ നടപടി അവകാശലംഘനമാണ് ഇത് നടപ്പാക്കാൻ അനുവദിക്കില്ല. കർഷകർ പറഞ്ഞു. കാർഷിക നിയമങ്ങളിൽ ഏറ്റ വലിയ തിരിച്ചടിയ്‌ക്ക് പുറമേ കർഷകരുടെ പുതിയ എതിർപ്പും കേന്ദ്ര സർക്കാരിന് വലിയ തലവേദനയാണ്.
കർഷക സമരകാലത്ത് കർഷകർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇത് പാലിക്കണണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ജനുവരി 26ന് ഗ്രാമങ്ങൾതോറും ട്രാക്‌ടർ റാലി സംഘടിപ്പിക്കുമെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു.
മേഘാലയ ഗവർണറായ സത്യപാൽ സിംഗ് ഇന്ന് യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല.രാഷ്‌ട്രപതി ഭവനിൽ ഒരു യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് അദ്ദേഹം പങ്കെടുക്കാത്തതെന്ന് കർഷക നേതാക്കൾ അറിയിച്ചു.