
ആലപ്പുഴ: ബി ജെ പി നേതാവ് രൺജിത്ത് വധക്കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത്. ഇരുവരും എസ് ഡി പി ഐ പ്രവർത്തകരാണ്. കേസിൽ ഇതുവരെ ആറ് പേരാണ് കസ്റ്റഡിയിലായത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ, ഗൂഢാലോചനയിൽ പങ്കെടുത്ത വലിയമരം സ്വദേശി സൈഫുദ്ദീൻ, പ്രതികൾക്ക് വ്യാജ സിം കാർഡ് സംഘടിപ്പിച്ച് നൽകിയ പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷാ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഡിസംബർ 19ന് പുലർച്ചെയാണ് ബി ജെ പി നേതാവ് രൺജിത്ത് ശ്രീനിവാസിനെ പന്ത്രണ്ടംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നത്. പ്രതികള്‍ക്കായി തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു.
എസ് ഡി പി ഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് രൺജിത്ത് വധത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിസംബർ 18ന് രാത്രിയാണ് ഷാൻ കൊല്ലപ്പെട്ടത്.