
തിരുവനന്തപുരം: വിദേശികളുമായി ഇടപെടുന്നതിൽ പൊലീസിന് പ്രത്യേക പരിശീലനം. കോവളം സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വിദേശികളുടെ സുരക്ഷ പൊലീസിന്റെ കടമയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ പറഞ്ഞു.
സംഭവത്തിൽ സസ്പെൻഷനിലായ ഗ്രേഡ് എസ് ഐ ടി സി ഷാജി നൽകിയ പരാതി പരിശോധിക്കുമെന്നും, വിശദമായ അന്വേഷണത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് അസോസിയേഷൻ മുഖേനയാണ് എസ് ഐ മുഖ്യമന്ത്രിയ്‌ക്കും ഡിജിപി അനിൽകാന്തിനും പരാതി നൽകിയത്.
കോവളത്ത് സ്വീഡിഷ് പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ല. മദ്യം കളയാൻ ആവശ്യപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്‌തതെന്നാണ് എസ് ഐ പറയുന്നത്. വെളളാറിലെ ബെവ്‌കൊ ഔട്‌ലെറ്റിൽ നിന്ന് വാങ്ങിയ മൂന്ന് കുപ്പി മദ്യവുമായി സ്‌കൂട്ടറിൽ പോകുകയായിരുന്ന സ്വീഡിഷ് പൗരനോട് ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാനാവില്ലെന്ന് അറിയിച്ച് പൊലീസ് തടഞ്ഞതാണ് വിവാദത്തിന് കാരണമായത്.