kanam

തിരുവനന്തപുരം: ഗവർണർ സംസ്ഥാനത്ത് വേണമെന്നില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു വ്യക്തിക്ക് ഡിലിറ്റ് നൽകണോ എന്ന് തീരുമാനിക്കേണ്ടത് സർവകലാശാലയാണെന്നും ഒരു തരത്തിലുള്ള ആദരവും ശുപാർശ ചെയ്ത് വാങ്ങേണ്ടതല്ലെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പൊലീസിന് നേരെ ഉണ്ടാകുന്ന വിമർശനങ്ങളെയും അദ്ദേഹം ന്യായീകരിച്ചു. 'പൊലീസിനെതിരെ എപ്പോഴും വിമർശനം ഉണ്ടാകാറുണ്ട്. അത് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല. താഴേത്തട്ടിലുള്ള പാെലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് പല തെറ്റുകളും കാണും. ഏതുകാലത്താണ് പൊലീസിനെതിരെ വിമർശനങ്ങൾ ഉണ്ടാകാത്തത്?. അതൊന്നും ആഭ്യന്തര വകുപ്പോ മന്ത്രിയോ അറിയുന്ന കാര്യങ്ങളല്ല. ഇതിനെല്ലാം സർക്കാരിനെ പഴി പറയേണ്ടതില്ല. ഇത്തരം സംഭവങ്ങളിലെല്ലാം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതും ഇതേ സർക്കാരാണ്. സമൂഹത്തെ ഒന്നാകെ ഒറ്റയടിക്ക് മാറ്റാൻ ആർക്കും കഴിയില്ല. തെറ്റ് കാണുമ്പോൾ നടപടിയെടുക്കുക, തെറ്റ് ചെയ്തവരെ തിരുത്തുക എന്നത് മാത്രമേ ചെയ്യാനാവൂ' -കാനം പറഞ്ഞു.

കോൺഗ്രസ് അനുകൂല പ്രസ്താവന നടത്തിയ ബിനോയ് വിശ്വത്തെയും കാനം രാജേന്ദ്രൻ ന്യായീകരിച്ചു.'ബി ജെ പിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതിൽ ഇടതുപക്ഷവും ഉണ്ട്. എന്നാൽ കോൺഗ്രസ് ദുർബലമാകുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷത്തിന് ബദലാകാൻ കഴിയണമെന്നില്ല. അതാണ് ബിനോയ് വിശ്വം പറഞ്ഞത്. പ്രാദേശിക പാർട്ടികളുമായി ചേർന്ന് ഇടതുപക്ഷത്തിന് മാത്രമേ ബദലാകാനാവൂ എന്ന് മുഖ്യമന്ത്രി പറഞ്ഞത് സിപിഎമ്മിന്റെ നിലപാട‌ാണ്. മുഖ്യമന്ത്രി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമാണ്. ബിനോയ് വിശ്വം സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗമാണ്. രണ്ട് പേരും രണ്ട് പാർട്ടികളുടെ നിലപാടാണ് പറഞ്ഞത്. ഞങ്ങൾക്ക് രണ്ട് നിലപാടുള്ളത് കൊണ്ടാണ് രണ്ട് പാർട്ടികളായി നിൽക്കുന്നത്. രാജ്യത്തെ പൊതു രാഷ്ട്രീയ നിലപാടുകളിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണ്. അതിന്റെ വിശദാംശങ്ങളിൽ തർക്കങ്ങളുണ്ടാവും'-.അദ്ദേഹം പറഞ്ഞു.

കെ റെയിലിൽ ആശങ്ക ദുരീകരിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നും അതിനുള്ള പ്രവർത്തനം സർക്കാർ നടത്തും. അതുകഴിഞ്ഞിട്ട് അക്കാര്യത്തിൽ കൂടുതൽ പറയാം എന്നും കാനം വ്യക്തമാക്കി.