
ചെന്നൈ: ജല്ലിക്കട്ടിന് മുന്നോടിയായി നടക്കുന്ന പരിശീലനത്തിനിടെ കാളകൾ വിരണ്ടോടി 50 ഓളം പേർക്ക് പരിക്ക്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാൻ നടത്തുന്ന തിരുവിഴക്കിടെയാണ് അപകടം ഉണ്ടായത്.
മാർകഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര് തിരുവിഴ നടക്കുന്നത്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ പരിശീലിപ്പിക്കാൻ ആചാരപരമായി നടക്കുന്ന ചടങ്ങാണിത്. തിരുവണ്ണാമലൈ, ആറണി, കണ്ടമംഗലത്താണ് ചടങ്ങ് നടന്നത്. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി ജില്ലകളിൽ നിന്നായി അഞ്ഞൂറിലേറെ കാളകളും ആയിരത്തിലേറെ ആളുകളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ചടങ്ങ് നടത്താൻ സംഘാടകർ പൊലീസ് അനുമതി തേടിയിരുന്നെങ്കിലും കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അനുമതി നിഷേധിച്ചിരുന്നു. ചടങ്ങിൽ വേണ്ടത്ര സുരക്ഷാ തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല. ഇതിന് ഇടയിലാണ് കാളകൾ വിരണ്ടോടി അപകടം ഉണ്ടായത്. അനുമതിയില്ലാതെ ചടങ്ങ് സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെ തിരുവണ്ണാമലൈ പൊലീസ് കേസെടുത്തു.
ഈ മാസം 15നാണ് തമിഴ്നാട്ടിൽ മാട്ടുപൊങ്കൽ. ഇതുമായി ബന്ധപ്പെട്ട് നിരവധി ചെറുതും വലുതുമായ ജല്ലിക്കട്ടുകൾ നടക്കും. എന്നാൽ ജല്ലിക്കട്ടിന് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.