
കാലിഫോർണിയ: വിപണി മൂല്യത്തിൽ ഒന്നാമതെത്തി ആപ്പിൾ. തിങ്കളാഴ്ച വിപണി മൂല്യം മൂന്ന് ട്രില്യൺ കൈവരിച്ചതിന് പിന്നാലെയാണ് ആപ്പിളിന്റെ നേട്ടം. ആപ്പിൾ വില 182.86 ഡോളറിലാണ് കഴിഞ്ഞദിവസം വ്യാപാരം അവസാനിപ്പിച്ചത്. നാലു വർഷത്തിനുള്ളിൽ ആപ്പിൾ ഓഹരികളുടെ മൂല്യം മൂന്നിരട്ടി വർദ്ധിച്ചു. കൊവിഡുകാലത്ത് പല ടെക് ഓഹരികൾക്കുമുണ്ടായ നേട്ടം ആപ്പിളിനേയും തുണയ്ക്കുകയായിരുന്നു. ആപ്പിളിന് പിന്നാലെ 2.51 ട്രില്യൺ ഡോളറുമായി മൈക്രോസോഫ്റ്റാണ് രണ്ടാം സ്ഥാനത്ത്. ഗൂഗിൾ, സൗദി ആരാംകോ, ആമസോൺ തുടങ്ങിയവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് കമ്പനികൾ. 2018ലാണ് ആപ്പിളിന്റെ വിപണി മൂല്യം ഒരു ട്രില്യൺ ഡോളറിലെത്തിയത്. തുടർന്ന് 2020 ആഗസ്റ്റിൽ രണ്ട് ട്രില്യൺ ഡോളർ എന്ന നേട്ടം ആപ്പിൾ കൈവരിച്ചു. 38 വർഷമെടുത്താണ് ആപ്പിൾ ഒരു ട്രില്യൺ ഡോളറെന്ന നേട്ടം കൈവരിച്ചത്. പിന്നീട് 24 മാസത്തിനുള്ളിൽ രണ്ട് ട്രില്യൺ ഡോളറിലെത്തി. 16 മാസം കൊണ്ട് മൂന്ന് ട്രില്യൺ ഡോളറെന്ന നേട്ടവും ആപ്പിൾ കൈവരിച്ചു. നേട്ടത്തോടെ ബോയിംഗ്, കൊക്കോകോള, ഡിസ്നി, എക്സോൺ മൊബിൽ, മക്ഡോണാൾഡ്, നെറ്റ്ഫ്ലിക്സ്, വാൾമാർട്ട് എന്നീ കമ്പനികളുടെ ആകെ മൂല്യം ചേർന്നാലും ആപ്പിളിനൊപ്പം എത്തില്ല.